കൊച്ചി: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ റാപ്പര്‍ വേടന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഹിരണ്‍ദാസ് മുരളിയെന്ന വേടന്‍ സെപ്റ്റംബര്‍ 9,10 ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നാണ് പ്രധാന വ്യവസ്ഥ. ഒരു വ്യക്തിയുടെ ഭാവിയെ ബാധിക്കും വിധം മുന്‍കൂര്‍ ജാമ്യം അനുവദിക്കാത്തത് നീതി നിഷേധമാകുമെന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി. കേസിലെ അതിജീവിത മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ കോടതിയില്‍ എതിര്‍ത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും വേടനെ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. എറണാകുളം തൃക്കാക്കര പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിധി. കേസ് റജിസ്റ്റര്‍ ചെയ്ത അന്നു മുതല്‍ വേടന്‍ ഒളിവിലാണ്. രണ്ടാമത്തെ പീഡന പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു കേസ് കൂടി സെന്‍ട്രല്‍ പൊലീസ് വേടനെതിരെ രജിസ്റ്റര്‍ ചെയ്തതും അഭിഭാഷക ചൂണ്ടിക്കാട്ടി. എന്നാല്‍ ബന്ധം പിരിഞ്ഞ ശേഷം വ്യക്തികള്‍ മറ്റുള്ളവരുടെ ഭാവി നശിപ്പിക്കാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്ന കാലത്തുണ്ടായ ശാരീരിക ബന്ധം അകല്‍ച്ചയോടെ എങ്ങനെ ബലാത്സംഗമാകുമെന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് പരാതിക്കാരിയെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെ കോടതി വേടന് ജാമ്യം നല്‍കിയത്.
