കണ്ണൂര്‍: കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. ബുധനാഴ്ച ഉച്ചയോടെ യുവതി താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തിനിടെ ജിജേഷിന് 50 ശതമാനം പൊള്ളലേറ്റു. ഇയാള്‍ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളം ചോദിച്ച് വീട്ടിനുള്ളില്‍ പ്രവേശിച്ച പ്രതി പിന്നീട് അക്രമം നടത്തുകയായിരുന്നു. വീടിന്റെ പിന്‍ഭാഗത്ത് വര്‍ക്ക് ഏരിയയില്‍വെച്ചാണ് തീകൊളുത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്. പ്രവീണ ഇരിക്കുന്ന നിലയിലും ജിതേഷ് കമഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തുകയും ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രവീണയുടെ ജീവൻ രക്ഷിക്കാനായില്ല.ഉരുവച്ചാലില്‍ നിന്ന് പെരുവളത്തുപറമ്പിലേക്ക് പതിനേഴ് കിലോമീറ്ററോളം ദൂരമുണ്ട്. ഇവിടെ നിന്ന് ബൈക്കില്‍ എത്തിയാണ് ജിതേഷ് ആക്രമണം നടത്തിയത്. പ്രവീണയും ജിതേഷും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. സമീപകാലത്ത് ഇരുവരും തമ്മിൽ പിണക്കത്തിൽ ആയിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ആസൂത്രിത കൊലപാതകമാണ് നടന്നത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്കായി ഇരുവരുടെയും മൊബൈൽ പരിശോധിക്കും.
