സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയം; കാമുകി കാലുമാറി വേറെ വിവാഹം കഴിച്ചു, പകയില്‍ സ്പീക്കറിനുളളില്‍ ബോംബു വച്ച് യുവതിയുടെ ഭര്‍ത്താവിനെ കൊല്ലാനുള്ള ശ്രമം, കാമുകനും സംഘവും പിടിയില്‍

റായ്പുര്‍: സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കറുകള്‍ സമ്മാനമായി നല്‍കി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 കാരനടക്കം ഏഴു പേര്‍ അറസ്റ്റില്‍. വിനയ് വര്‍മ(20) രമേശ്വര്‍ വര്‍മ (25), ഗോപാല്‍ വര്‍മ (22), ഗാസിറാം വര്‍മ (46), ദിലീപ് ധിമര്‍ (38), ഗോപാല്‍ ഖേല്‍വാര്‍, ഖിലേഷ് വര്‍മ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ മാന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. ഐടിഐ ഡിപ്ലോമക്കാരനും ഇലക്ട്രീഷ്യനുമായ വിനയ് വര്‍മയാണ് കേസില്‍ മുഖ്യപ്രതി. പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുന്ന തരത്തിലായിരുന്നു സ്പീക്കറുകള്‍ നിര്‍മിച്ചിരുന്നത്. അടുത്തിടെ വിവാഹിതനായ അഫ്‌സര്‍ ഖാന്റെ ഭാര്യയെ സ്‌കൂള്‍ കാലം മുതല്‍ വിനയ് വര്‍മയ്ക്ക് ഇഷ്ടമായിരുന്നു.
താന്‍ ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ പകയാണ് വിനയ് വര്‍മയെ കൊലപാതക ശ്രമം നടത്താന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 15ന് മാന്‍പുര്‍ ഗ്രാമത്തില്‍ കട നടത്തുന്ന കാമുകന്‍, യുവതിയുടെ ഭര്‍ത്താവിന് ഒരു പൊതി സമ്മാനമായി പോസ്റ്റല്‍ വഴി അയച്ചിരുന്നു. അയച്ചയാളുടെ പേരോ സമ്മാനം നല്‍കാനുള്ള കാരണമോ ഒന്നും തന്നെ അതില്‍ ഉണ്ടായിരുന്നില്ല. സമ്മാനപ്പൊതി തുറന്നപ്പോഴാണ് സാധാരണയില്‍ കവിഞ്ഞ് ഭാരമുള്ള സ്പീക്കറുകള്‍ ലഭിക്കുന്നത്. എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച അഫ്സര്‍ ഉടന്‍ തന്നെ ഗണ്ടായ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും പിന്നീട് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ ടീം (ബിഡിഡിഎസ്) സംഘത്തെ വിവരം അറിയിച്ചു. സ്‌ക്വാഡിലെ ഒരു നായ സ്പീക്കറുകളില്‍ ഒളിപ്പിച്ചിരിക്കുന്ന സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. സ്പീക്കറുകള്‍ ഇലക്ട്രിക് സോക്കറ്റില്‍ പ്ലഗ് ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരുന്നത്. വിവാഹത്തിന് മുമ്പ് വിനയ് വര്‍മ തന്നെ പിന്തുടരാറുണ്ടെന്നും തങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചേക്കുമെന്നും ഭാര്യ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അഫ്സര്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയുടെ ജാഗ്രതയാണ് ലഭിച്ച സമ്മാനത്തില്‍ തനിക്ക് സംശയം തോന്നാന്‍ കാരണമെന്നും ഇയാള്‍ വ്യക്തമാക്കി. സ്‌ഫോടകവസ്തുക്കള്‍ എങ്ങനെയാണ് കടത്തിയതെന്ന് കണ്ടെത്താന്‍ ക്വാറി ഉടമയെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page