മദ്യപാനവും മലയാളി പങ്കാളികളുടെ നിശ്ശബ്ദ ദുരിതങ്ങളും: തോമസ് ഐപ്പ്

അമേരിക്കന്‍ ഐക്യനാടുകളിലെ നിരവധി മലയാളി കുടുംബങ്ങള്‍ അമേരിക്കന്‍ സ്വപ്നത്തിന്റെ മികച്ച പതിപ്പ് വിജയകരമായി കെട്ടിപ്പടുത്തു. നമ്മുടെ ആഴത്തില്‍ വേരൂന്നിയ കേരളീയ, ഭാരതീയ പൈതൃകം നമ്മെ കഠിനാധ്വാനികളും, ശക്തമായ കുടുംബബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും, സമൂഹത്തോട് അചഞ്ചലമായ പ്രതിബദ്ധതയുള്ളവരുമാക്കി. 1970-കളില്‍ കുടിയേറിയ ആദ്യ തലമുറ, വിശ്വാസാധിഷ്ഠിത സമൂഹങ്ങളും, പള്ളികളും, അമ്പലങ്ങളും, സാംസ്‌കാരിക സംഘടനകളും സ്ഥാപിച്ചുകൊണ്ട് ശക്തമായ ഒരു അടിത്തറ പാകി. ഇത് അഭിമാനവും വിജയകരവുമായ ഒരു രണ്ടാം തലമുറയുടെ ഉയര്‍ച്ചയ്ക്ക് കാരണമായി.
എന്നാല്‍, ഈ വിജയങ്ങള്‍ക്കിടയില്‍, നമ്മുടെ കുടുംബങ്ങളില്‍ മദ്യപാനം എന്ന അപകടകരമായ ഒരു പ്രവണത നിശ്ശബ്ദമായി വേരുറപ്പിക്കുന്നുണ്ട്.
പല സമൂഹങ്ങളിലും, പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍, മദ്യം ഒരു പദവിയുടെ ചിഹ്നമായി കണക്കാക്കപ്പെടുന്നു. വിലയേറിയ ബ്രാന്‍ഡുകളും കൂട്ടുകാരുമായുള്ള മദ്യപാനവും ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുന്നു. പലര്‍ക്കും മിതമായി മദ്യപിക്കാന്‍ കഴിയുമെങ്കിലും, ആവശ്യത്തിലധികം പേര്‍ മദ്യത്തിന്റെ ദുരുപയോഗത്തില്‍ അകപ്പെട്ട് തങ്ങളുടെ കുടുംബങ്ങളെയും ഭാവിയെയും അപകടത്തിലാക്കുന്നു.
1970-കളില്‍ ഈ രാജ്യത്ത് വരികയും മദ്യത്തിന്റെ ആകര്‍ഷണവും പിന്നീട് അതിന്റെ ദുരന്തഫലങ്ങളും നേരിട്ട് അനുഭവിക്കുകയും ചെയ്ത ഒരാളെന്ന നിലയില്‍, വേദനാജനകമായ അനുഭവത്തില്‍ നിന്നാണ് ഇക്കാര്യം എഴുതുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ മദ്യപാനം ഉപേക്ഷിച്ചു. ഇപ്പോള്‍ മറ്റുള്ളവരെ അതില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്നതിനു ജീവിതം സമര്‍പ്പിക്കുകയും ചെയ്തു. ഈ സന്ദേശം പ്രത്യേകിച്ചും നിശ്ശബ്ദമായി വേദനിക്കുന്ന പങ്കാളികള്‍ക്ക്, പലപ്പോഴും സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മദ്യപാനം കാരണം കുടുംബം തകരുന്നത് നിസ്സഹായരായി നോക്കി നില്‍ക്കുന്നു.

മദ്യപാനത്തെക്കുറിച്ചുള്ള പ്രധാന വസ്തുതകള്‍

മദ്യപാനം ഒരു രോഗമാണ്. അത് ക്രമാനുഗതമായി വഷളായി ക്കൊണ്ടിരിക്കും.
ഇത് ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്ന ഒന്നാണ്.
ഇതിനുള്ള ചികിത്സാ ചെലവുകള്‍ പലപ്പോഴും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ലഭിക്കുന്നതാണ്.
ആല്‍ക്കഹോളിക്‌സ് അനോണിമസ് പോലുള്ള കൂട്ടായ്മകളിലൂടെ സ്ഥിരമായ മദ്യവര്‍ജ്ജനം സാധ്യമാകും.
ഒരു മദ്യപാനിയോടൊപ്പം ജീവിക്കുന്നത് പങ്കാളികളെയും കുട്ടികളെയും കോ-ഡിപ്പന്‍ഡന്റുകളാക്കി മാറ്റിയേക്കാം.
പങ്കാളികള്‍ക്ക് അല്‍-അനോണ്‍, കുട്ടികള്‍ക്ക് അല്‍-അട്ടീന്‍ തുടങ്ങിയ സഹായ ഗ്രൂപ്പുകള്‍ വൈകാരികവും പ്രായോഗികവുമായ പിന്തുണ നല്‍കുന്നു.
പങ്കാളികള്‍ക്കും അമ്മമാര്‍ക്കും ഒരു സന്ദേശം.
നിങ്ങളുടെ പങ്കാളി മദ്യപാനത്താല്‍ കഷ്ടപ്പെടുന്നുണ്ടെങ്കില്‍, ചികിത്സ തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുക. പല മദ്യപാനികളും തങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടെന്ന് സമ്മതിക്കാന്‍ മടിക്കുന്നു. അവര്‍ നുണ പറയുന്നു, മദ്യപാനം ഒളിപ്പിക്കുന്നു, വെറും വാഗ്ദാനങ്ങള്‍ നല്‍കുന്നു, കൂടാതെ ജോലിക്ക് പോകാതിരിക്കുക, വൃത്തിയില്ലാതെ നടക്കുക, വാക്കാലുള്ള അധിക്ഷേപം, അവിശ്വാസം, ശാരീരിക അക്രമം തുടങ്ങിയ ദോഷകരമായ പല പ്രവര്‍ത്തികളും കാണിക്കുന്നു.
പങ്കാളികള്‍, പ്രത്യേകിച്ച് വീട്ടമ്മമാര്‍, നാണക്കേടും കളങ്കവും അനുഭവിക്കുന്നു.അല്ലെങ്കില്‍ സമൂഹം കുറ്റപ്പെടുത്തുമോ എന്ന ഭയം കൊണ്ട് ഇത് നിശ്ശബ്ദമായി ചുമക്കുന്നു. പലരും ആശ്വാസത്തിനായി പുരോഹിതന്മാരുടെ അടുക്കല്‍ ചെല്ലുന്നു. എന്നാല്‍, നമ്മുടെ പള്ളികള്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ പ്രാപ്തമല്ലാത്തവയാണെന്ന് തിരിച്ചറിയേണ്ടിവരുന്നു. പ്രാര്‍ത്ഥന ശക്തമാണെങ്കിലും, മദ്യപാനം ചികിത്സിക്കാന്‍ വിദഗ്ദ്ധ സഹായവും കൂട്ടായ പിന്തുണയും ആവശ്യമാണ്. ഭൂരിഭാഗം മലയാളി പള്ളികളും ഇപ്പോഴും മദ്യപാനത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നില്ല, കൂടാതെ അഡിക്ഷന്‍ കൗണ്‍സിലിംഗ് പല പുരോഹിതരുടെയും വൈദഗ്ധ്യത്തിനു പുറത്തുള്ള വിഷയമാണ്.
ഇത് ആരെയും കുറ്റപ്പെടുത്താനുള്ളതല്ല. മറിച്ച്, നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ജീവന്‍ രക്ഷിക്കാനുള്ളതാണ്.
സഹായിക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്.
മദ്യപാനത്തില്‍ നിന്ന് കരകയറിയ ഏതാനും മലയാളി സ്ത്രീകളും പുരുഷന്മാരും എല്ലാ ആഴ്ചയും സൂം വഴി ഒത്തുകൂടുന്നു. ഈ പീര്‍-ലെഡ് കമ്മ്യൂണിറ്റി മദ്യപാനം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ശക്തിയും പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നു. പങ്കാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവരുടെ അനുഭവങ്ങള്‍ സുരക്ഷിതവും വിധിരഹിതവുമായ ഒരിടത്ത് പങ്കിടാന്‍ കഴിയുന്ന ‘ഹോപ്പ് ഫോര്‍ ഫാമിലീസ്’ എന്ന പേരില്‍ ഒരു ദേശീയ സഹായ ശൃംഖലയും നടത്തുന്നുണ്ട്.
എല്ലാ ഞായറാഴ്ചയും പുരുഷന്മാര്‍ക്കായി ഒരു റിക്കവറി ഗ്രൂപ്പും ഉണ്ട്.
നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ മദ്യപാനത്തില്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, അഭിമാനമോ നാണക്കേടോ നിങ്ങളെ സഹായം തേടുന്നതില്‍ നിന്ന് തടയാന്‍ അനുവദിക്കരുത്. നിങ്ങളുടെ മൗനം നിങ്ങളുടെ വേദന വര്‍ദ്ധിപ്പിച്ചേക്കാം. പ്രതീക്ഷയുണ്ട്, സഹായമുണ്ട്, നിങ്ങള്‍ ഒറ്റയ്ക്കല്ല.
-തോമസ് ഐപ്പ്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page