തിരുവനന്തപുരം: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെയാണെന്ന് മുന്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. നിമിഷപ്രിയയുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. അതേസമയം നിരവധി സങ്കീര്‍ണതകള്‍ ഈ സംഭവത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട് ദുബായ് കോണ്‍സുലേറ്റുമായി സംസാരിച്ചുവെന്നും കുഞ്ഞിന്റെ സംസ്‌കാരം തടഞ്ഞത് അങ്ങിനെയാണെന്നും പറഞ്ഞ അദ്ദേഹം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ സംസ്ഥാനം നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കീം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവും ബിജെപി നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായി. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെ സംസ്ഥാന സര്‍ക്കാര്‍ പെരുവഴിയിലാക്കിയെന്നും പ്രവേശന പരീക്ഷയുടെ വിശ്വാസ്യത തകര്‍ത്തുവെന്നുമാണ് ആരോപണം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കസേരയില്‍ തുടരാന്‍ അവകാശമില്ല. ഇനിയെങ്കിലും മുഖ്യമന്ത്രി ഇടപെടണം. തോന്നും പോലെ മാര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ആരെ സഹായിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
