കോട്ടയം: പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊന്നു. ഇളമ്പള്ളി സ്വദേശി സിന്ധു(45) ആണ് മരിച്ചത്. മകൻ അരവിന്ദിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കത്തോട് കവലയിൽ ലോട്ടറി വിൽപന നടത്തുന്നയാളാണ് സിന്ധു. വ്യാഴാഴ്ച രാത്രി 9നാണ് സംഭവം. കുടുംബ വഴക്കിനിടെ വാക്കത്തി ഉപയോഗിച്ച് അരവിന്ദ് സിന്ധുവിനെ വെട്ടി കൊല്ലുകയായിരുന്നു. അരവിന്ദ് തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം അടുത്ത വീട്ടിലെത്തി പറഞ്ഞത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തുമ്പോൾ അരവിന്ദ് മൃതദേഹത്തിനടുത്ത് ഇരിക്കുകയായിരുന്നു.അമിതമായ ലഹരി ഉപയോഗം കാരണം മാനസിക പ്രശ്നങ്ങളുള്ള ആളാണ് അരവിന്ദെന്ന് പൊലീസ് അറിയിച്ചു. അരവിന്ദിന്റെ പിതാവ് രമേശ് 20 വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു. ജെസിബി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അരവിന്ദ് കഞ്ചാവിന് അടിമയായിരുന്നതായും നേരത്തേ ചികിത്സ തേടിയിട്ടുണ്ടെന്നും നാട്ടുകാരും പറയുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
