കൊച്ചി: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) 34 കേസുകളിലെയും നടപടികൾ അവസാനിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഹേമ കമ്മിറ്റിക്കു മുൻപാകെ ചൂഷണങ്ങളെക്കുറിച്ച് മൊഴി നൽകിയവർ എസ്ഐടിയുമായി സഹകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണിത്. എസ്ഐടിക്കു മുൻപാകെ ഹാജരായി മൊഴി നൽകാൻ അതിജീവിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകി. എന്നിട്ടും ഇവർ സഹകരിക്കാത്തോടെയാണ് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.സിനിമ മേഖലയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ എസ്ഐടിയുടെ നോഡൽ ഏജൻസി പ്രവർത്തനം തുടരണമെന്ന് കോടതി നിർദേശിച്ചു. സിനിമ മേഖലയിലെ ലൈംഗിക അതിക്രമം തടയുന്നതിനായി പുതിയ നിയമം രൂപീകരിക്കണം. ഇതിന്റെ കരട് തയാറാക്കിയ ശേഷം അറിയിക്കണമെന്നും ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
