കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കാളിഗഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 13 വയസ്സുകാരി മരിച്ചു. തമന്ന ഖാതൂണാണ് മരിച്ചത്. വിജയാഘോഷത്തിനിടെ സിപിഎം പ്രവർത്തകരുടെ വീടിന് നേരെ തൃണമൂൽ പ്രവർത്തകർ പെട്രോൾ ബോംബുകൾ എറിഞ്ഞു. ബോംബുകളിലൊന്ന് വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന തമന്നയുടെ സമീപത്തു വീണു പൊട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.സംഭവം ഞെട്ടിപ്പിക്കുന്നതും ദു:ഖിപ്പിക്കുന്നതുമാണന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മമത പറഞ്ഞു.കാളിഗഞ്ച് തിരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥി അലിഫ അഹമ്മദ് 49,915 വോട്ടുകൾക്കാണ് ബിജെപിയുടെ ആശിഷ് ഘോഷിനെ തോൽപിച്ചത്. സിപിഎം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി കബിലുദ്ദീൻ ഷെയ്ഖ് 28,348 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തായി.
