തിരുവനന്തപുരം: മണ്ണന്തലയിൽ സഹോദരൻ സഹോദരിയെ തല്ലിക്കൊന്നു. തിരുവനന്തപുരം പോത്തൻകോട് സ്വദേശിനി ഷെഹീന(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഷംഷാദ്, സുഹൃത്ത് വൈശാഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. മണ്ണന്തലയിലെ അപ്പാർട്മെന്റിൽ വച്ചാണ് ഷംഷാദ് സഹോദരിയെ കൊലപ്പെടുത്തിയത്. ഷംഷാദിന്റെ ചികിത്സാർഥം ജൂൺ 14 മുതൽ വാടകയ്ക്കെടുത്ത അപ്പാർട്മെന്റിലാണ് കൊലപാതകം നടന്നത്. ചികിത്സയ്ക്കെത്തിയ ഷംഷാദ് മുറിയിലിരുന്ന് മദ്യപിച്ചതു ഷഹീന ചോദ്യം ചെയ്തു. ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ട്. ഷഹീന മരിച്ച ശേഷം ഷംഷാദും സുഹൃത്ത് വൈശാഖും മുറിയിലിരുന്ന് മദ്യപിച്ചു. മാതാപിതാക്കളാണ് ഷഹീനയുടെ മൃതദേഹം കട്ടിലിനു താഴെ കിടക്കുന്നതു കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഷഹീനയുടെ ശരീരമാസകലം മുറിവുകളുണ്ട്. കൊലപാതകത്തിൽ വൈശാഖിനു പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.ഷഹീന 6 മാസമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നാണ് വിവരം.
