കാസർകോട്: സംസ്ഥാന സർക്കാരും രാജ്ഭവനും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലുണ്ടായിരുന്ന ഭാരതമാതാവിൻ്റെ ഛായാചിത്രത്തെ കാവിക്കൊടിയേന്തിയ വനിതയുടെതാണെന്ന മന്ത്രി ശിവൻകുട്ടിയുടെ പരാമർശം അദ്ദേഹത്തിൻ്റെ സ്ത്രീവിരുദ്ധ – സങ്കുചിത മനസ്സിൻ്റെ ബഹിർസ്ഫുരണമാണെന്നു ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എം. എൽ. അശ്വിനി പറഞ്ഞു.
. വിദേശത്ത് രൂപപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്തത്തിന് ഭാരതാംബയെ എന്നല്ല നമ്മുടെ രാജ്യത്തെ ഒന്നിനെയും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ശിവൻകുട്ടി ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണെന്നു അവർ പറഞ്ഞു.. 1947-ൽ ഭാരതത്തെ 18 ആയി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തിൽ കരിദിനം ആചരിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ. കമ്മ്യൂണിസം അവശേഷിക്കുന്ന അവസാനത്തെ സംസ്ഥാനമായ കേരളത്തിലെ ജനങ്ങളും വിഭജന – വിഘടന – ഭാരത വിരുദ്ധ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ തള്ളിക്കളയുന്ന കാലം വിദൂരമല്ലെന്ന് അശ്വിനി മുന്നറിയിച്ചു. ഭരണനേട്ടങ്ങൾ ഒന്നും പറയാനില്ലാത്തതിനാലും വിവിധ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും പിണറായി സർക്കാർ ബോധപൂർവം സൃഷ്ടിക്കുന്നതാണ് ഭാരതാംബ വിവാദമെന്നു അശ്വിനി കൂട്ടിച്ചേർത്തു.
