മേല്‍മട്ടലായി മഹാശിവക്ഷേത്രത്തിലെ കവര്‍ച്ച: ചാക്കിലാക്കിയ നാണയങ്ങള്‍ സൂക്ഷിച്ചിരുന്നത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍, വീണ്ടും ചെറുവത്തൂരില്‍ എത്തിയത് മോഷ്ടാവിനെ പിടികൂടാന്‍ വഴിയൊരുക്കി, മോഷ്ടിച്ചത് 5.5 ഗ്രാം സ്വര്‍ണ്ണം മാത്രമെന്നു മോഷ്ടാവിന്റെ മൊഴി

കാസര്‍കോട്: പിലിക്കോട്, മേല്‍മട്ടലായി മഹാശിവക്ഷേത്രത്തില്‍ നിന്നും കവര്‍ച്ച ചെയ്ത നാണയങ്ങള്‍ ദിവസങ്ങളോളം സൂക്ഷിച്ചത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍. ക്ഷേത്ര കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പയ്യന്നൂര്‍, അന്നൂര്‍ കൊക്കാനിശ്ശേരിയിലെ വി. രാധാകൃഷ്ണന്‍ എന്ന വിറകന്റെ രാധാകൃഷ്ണന്‍ (56) നല്‍കിയ മൊഴി അനുസരിച്ച് നാണയക്കെട്ട് പൊലീസ് കണ്ടെടുത്തു. മെയ് മൂന്നിനു രാത്രിയിലാണ് മേല്‍മട്ടലായി ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മൂന്നു പവന്‍ സ്വര്‍ണ്ണവും 100 ഗ്രാം വെള്ളിയും 40000 രൂപയും ഭണ്ഡാരം പൊളിച്ച് പതിനായിരത്തോളം രൂപയും മോഷ്ടിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ 5.5 ഗ്രാം സ്വര്‍ണ്ണമാണ് എടുത്തതെന്നും അത് വില്‍പ്പന നടത്തിയതായും അറസ്റ്റിലായ രാധാകൃഷ്ണന്‍ പൊലീസിനു മൊഴി നല്‍കി. എവിടെയാണ് വില്‍പ്പന നടത്തിയതെന്നു വ്യക്തമാക്കാന്‍ മോഷ്ടാവ് തയ്യാറായിട്ടില്ല. പ്രതിയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
കവര്‍ച്ച നടന്ന ദിവസം സ്ഥലം വിട്ട രാധാകൃഷ്ണന്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് നാണയങ്ങള്‍ സൂക്ഷിച്ച സ്ഥലത്തു തന്നെ ഉണ്ടോയെന്നു നോക്കാന്‍ ചെറുവത്തൂരിലെത്തിയിരുന്നു. കെട്ടിടത്തില്‍ എത്തി മടങ്ങുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. ഇതോടെ പൊലീസ് സംഘം സിഗ്നല്‍ പിന്തുടര്‍ന്ന് ഉള്ളാളില്‍ വച്ചാണ് രാധാകൃഷ്ണനെ പിടികൂടിയത്.
വിചിത്രമായ സ്വഭാവക്കാരനാണ് രാധാകൃഷ്ണനെന്നു പൊലീസ് പറഞ്ഞു.വലിയ കവര്‍ച്ചകള്‍ക്ക് ഒരിക്കലും മുതിരാറില്ല. ചെറിയ കവര്‍ച്ചകള്‍ നടത്താറാണ് പതിവ് ശൈലി. പിടിയിലായാല്‍ ഒരിക്കലും ജാമ്യത്തില്‍ ഇറങ്ങാറില്ല. റിമാന്റും ശിക്ഷയും കഴിയുന്നത് വരെ ജയിലില്‍ തന്നെ കഴിയും. പുറത്തിറങ്ങിയാല്‍ ഉടന്‍ ചെലവിനുള്ള പണത്തിനായി കവര്‍ച്ച നടത്തും. മേല്‍മട്ടലായി ക്ഷേത്ര കവര്‍ച്ച നടത്തിയതും സമാനരീതിയിലാണെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page