തനിച്ച് താമസിക്കുന്ന വയോധികയെ കെട്ടിയിട്ട് കവര്‍ച്ച; പ്രതി മാസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

കണ്ണൂര്‍: തനിച്ച് താമസിക്കുന്ന വയോധികയെ ക്രൂരമായി ആക്രമിച്ച് കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതി മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അറസ്റ്റില്‍. ആസാം, ബാര്‍പേട്ട് ജില്ലയിലെ ഗരേ മാരി സ്വദേശി ജഷീദുല്‍ ഇസ്ലാ(36)മിനെയാണ് ധര്‍മ്മടം എസ്.ഐ ഷജീമും സംഘവും അറസ്റ്റു ചെയ്തത്. വടക്കുമ്പാട് പുതിയ റോഡ് കാരാട്ടുകുന്നില്‍ വാടകക്ക് താമസിക്കുന്ന നെട്ടൂര്‍ ബാലം ക്ഷേത്രത്തിന് സമീപത്തെ ചെറിയ തയ്യില്‍ ഹൗസില്‍ സി.പി.സുഗന്ധകുമാരിയെ(61) ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. 2025 ജനുവരി 17ന് രാത്രി 10 മണിക്കും 18ന് രാവിലെ ഏഴുമണിക്കും ഇടയിലുള്ള സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. സുഗന്ധകുമാരിയെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച് കൈകാലുകള്‍ കൂട്ടികെട്ടി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതി ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടേക്ക് പോയതായി മനസിലായി. അവിടെ നിന്ന് അസമിലേക്ക് കടന്നുകളഞ്ഞതായി മനസിലാക്കിയ പൊലീസ് സംഘം അവിടെയെത്തി. ഒരു മാസത്തോളം അസമിലെ വിവിധ പ്രദേശങ്ങളില്‍ പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജഷിദുല്‍ ഇസ്ലാം ത്രിപുരയിലെ വനമേഖലയിലേക്ക് കടന്നുകളഞ്ഞതായി പിന്നീട് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. എന്നാല്‍ വനമേഖലയില്‍ തിരച്ചില്‍ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകാരണം അന്വേഷണസംഘത്തിന് പിന്തുടരാന്‍ സാധിച്ചില്ല. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും അന്വേഷണത്തെ ബാധിച്ചു. എങ്കിലും പൊലീസ് ഇയാളെ കണ്ടെത്താന്‍ നിരന്തരമായി ശ്രമം നടത്തിവരികയായിരുന്നു. ത്രിപുരയില്‍ നിന്ന് മെയ് 14 ന് അസമിലേക്ക് തിരിച്ചെത്തിയ പ്രതി ഭാര്യയുടെ കൂടെ താമസിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് വീണ്ടും അസമിലെത്തിയാണ് അസം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. ധര്‍മ്മടത്ത് എത്തിച്ച് തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സീനിയര്‍ സി.പി.ഒ ഇ.സജിത്ത്, സി.പി.ഒമാരായ ശ്രീലാല്‍, രതീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അസമില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ജഷിദുല്‍ ഇസ്ലാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page