വൈക്കം: കോട്ടയത്ത് കാണാതായ ഫിഷ്ഫാം ഉടമയുടെ മൃതദേഹം വൈക്കം തലയാഴം കരിയാറ്റിൽ നിന്നു കണ്ടെത്തി. വൈക്കം തോട്ടകത്ത് ഫാം നടത്തുന്ന ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിഷൽ വിപിൻ നായർ(52) ആണ് മരിച്ചത്. തിങ്കളാഴ്ച മുതലാണ് വിപിനെ കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ബുധനാഴ്ച വൈകിട്ട് 3ന് ഫാമിനു സമീപം കരിയാറ്റിൽ നിന്നു മൃതദേഹം ലഭിച്ചു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഫാമിലെ താൽക്കാലിക ഷെഡ്ഡിൽ വിപിന്റെ കിടക്ക മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വിപിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഫാമിനു സമീപത്തു നിന്ന് കണ്ടെത്തി. മീനുകൾക്കു തീറ്റ നൽകാനും കുളങ്ങളിൽ വായു സഞ്ചാരം ഉറപ്പാക്കാനുമാണ് വിപിൻ രാത്രി കാലങ്ങളിൽ ഫാമിൽ തങ്ങിയിരുന്നത്. തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റി വിടാൻ എത്താമെന്ന് പറഞ്ഞിരുന്നു. എന്നാൽ സമയമായിട്ടും വിപിൻ എത്തിയില്ല. തുടർന്ന് ഭാര്യ അനിലയും മറ്റും നടത്തിയ അന്വേഷണത്തിലാണ് വിപിനെ കാണാതായ വിവരം അറിയുന്നത്. ഫാമിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നത് പൊലീസ് അന്വേഷണത്തെ ബാധിച്ചു. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
