തൃശൂർ: ഇരിങ്ങാലക്കുട പടിയൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറളം വെള്ളാനി സ്വദേശിനി മണി(74), മകൾ രേഖ(43) എന്നിവരാണ് മരിച്ചത്. 2 ദിവസമായി അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതോടെ അന്വേഷിച്ചെത്തിയ മൂത്തമകൾ സിന്ധു വീടു പൂട്ടി കിടക്കുന്നതായി കണ്ടെത്തി. എന്നാൽ പുറകിലെ വാതിൽ തള്ളിതുറന്ന് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ദിവസങ്ങളോളം പഴക്കമുള്ള നിലയിലായിരുന്നു. കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ 5 മാസമായി ഇരുവരും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. മണി ഇരിങ്ങാലക്കുടയിൽ വീട്ടു ജോലിക്കു പോയിരുന്നു. കാട്ടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രേഖയുടെ രണ്ടാം ഭർത്താവ് പ്രേം കുമാറിനെ കണ്ടെത്താനും ശ്രമം തുടങ്ങി.
