ഇസ്ലാമാബാദ്: പാക്കിസ്താനിൽ ഭൂചലനത്തെ തുടർന്ന് സെല്ലിൽ നിന്ന് സുരക്ഷിത ഇടത്തേക്ക് മാറ്റുന്നതിനിടെ 216 തടവുകാർ ജയിൽ ചാടി. ഞായറാഴ്ച രാത്രി മുതൽ കറാച്ചിയിലും സമീപപ്രദേശങ്ങളിലും ചെറു ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയോടെ റിക്ടർ സ്കെയിലിൽ 2.6, 2.8 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളും ഉണ്ടായി. ഇതോടെയാണ് മുൻകരുതലായി കറാച്ചിയിലെ മാളിർ ജയിലിൽ നിന്നു തടവുകാരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാൻ അധികൃതർ ശ്രമിച്ചത്. ഏകദേശം അറുന്നൂറോളം തടവുകാരെ ഒരേ സമയം പുറത്തിറക്കി. ഇതോടെ അവസരം മുതലാക്കി തടവുകാർ പ്രശ്നങ്ങളുണ്ടായി. സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു. ഇവരുടെ തോക്കുകൾ തട്ടിപറിച്ച് വെടിയുതിർത്തു. ജയിൽ മതിൽ തകർത്തും ഗേറ്റ് ബലമായി തുറന്നും രക്ഷപ്പെടുകയായിരുന്നു.
സംഘർഷങ്ങൾക്കിടെ ഒരു തടവുകാരൻ മരിച്ചു. ഒരു ജയിൽ ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു.
രക്ഷപ്പെട്ടതിൽ 78 തടവുകാരെ പിടികൂടി. 130ലധികം പേർ ഒളിവിലാണ്. പാക്കിസ്താനിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ജയിൽ ചാട്ടമാണിത് രക്ഷപ്പെട്ട തടവുകാരിൽ ഭൂരിഭാഗവും ലഹരിമരുന്ന് കേസുകളിലെ പ്രതികളാണെന്ന് അധികൃതർ അറിയിച്ചു.
