കൊച്ചി: എറണാകുളം മുനമ്പത്ത് 45 വയസ്സുകാരൻ പങ്കാളിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം സ്വദേശി തൈപ്പറമ്പിൽ വീട്ടിൽ സുരേഷാണ് ഒപ്പം താമസിച്ചിരുന്ന പനമ്പള്ളി നഗർ സ്വദേശി പ്രീതയെ(43) കൊലപ്പെടുത്തിയത്. കൃത്യത്തിനു പിന്നാലെ സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കവെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. വീടിനടുത്തുള്ള വഴിയിൽ ബൈക്ക് നിർത്തിയ സുരേഷ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രീതിയെ പല തവണ കുത്തി. കുത്തേറ്റ പ്രീതി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇവർ ഉടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലും നെഞ്ചിലുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. പെയ്റ്റിങ് തൊഴിലാളിയായ സുരേഷും പ്രീതിയും കഴിഞ്ഞ കുറച്ചു നാളുകളായി ഒരുമിച്ചായിരുന്നു താമസം. സുരേഷിന്റെ ഭാര്യ മരിച്ചതിനു ശേഷമാണ് ബന്ധം ആരംഭിച്ചത്. പ്രീതിയുടെമേലുള്ള സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
