തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഭക്ഷണപൊതികളിൽ ഒളിപ്പിച്ച് 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതിയും യുവാവും പിടിയിലായി. ബാങ്കോക്കിൽ നിന്നുള്ള വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്. 10 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്നു കസ്റ്റംസ് പിടികൂടി. ബെംഗളൂരുവിലെ വിദ്യാർഥികളായ മലപ്പുറം സ്വദേശികളായ 23 വയസ്സുകാരനും 21 വയസ്സുകാരിയുമാണ് പിടിയിലായത്. അവധിക്കാലം ആഘോഷിക്കാൻ പോയവരാണ് കഞ്ചാവുമായി തിരികെ എത്തിയത്. എക്സ്റേ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇരുവരെയും കസ്റ്റംസ് വിശദമായി പരിശോധിച്ചത്. തുടർന്ന് ബാഗിൽ ഭക്ഷണപൊതികളിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് പിടിയിലായ യുവാവ്. ബെംഗളൂരുവിലും മംഗളൂരുവിലും വിൽപന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് കസ്റ്റംസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.
