കുമ്പളയിലെ നിരീക്ഷണ ക്യാമറ മിഴി തുറന്നു; നോട്ടീസ് ലഭിച്ചവര്‍ ഞെട്ടി, അടക്കേണ്ടത് ലക്ഷം രൂപ വരെ, പ്രതിഷേധം വ്യാപകം

കാസര്‍കോട്: കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ കുമ്പള ടൗണിനു സമീപത്തു സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ മിഴി തുറന്നു. ഇതോടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനു നോട്ടീസു ലഭിച്ചവര്‍ ഞെട്ടിപ്പോയി; പിഴ തുകയായി അടക്കേണ്ടത് ലക്ഷങ്ങള്‍.
2023ല്‍ ആണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ സാങ്കേതികമായ കാരണങ്ങളാല്‍ നിയമലംഘകര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നില്ല. ഏതാനും ദിവസം മുമ്പ് സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടതോടെ ക്യാമറ സ്ഥാപിച്ചതു മുതലുള്ള നിയമ ലംഘനങ്ങള്‍ക്കാണ് ആര്‍ടിഒ നോട്ടീസ് അയച്ചു തുടങ്ങിയത്. നോട്ടീസ് ലഭിച്ചതോടെ പലരും ഞെട്ടിപ്പോയതായി പറയുന്നു.
കുമ്പളയിലെ വ്യാപാരിയും ഉപ്പള സ്വദേശിയുമായ ഹനീഫയോട് 40,000 രൂപ പിഴയടക്കണമെന്നു കാണിച്ചാണ് നോട്ടീസ് അയച്ചത്. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരുന്നതിനു 28,000 രൂപയും ബൈക്കോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 18000 രൂപയും അടക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടതായി ഹനീഫ പറഞ്ഞു. ബംബ്രാണയിലെ സന്ദീപിനു ഒരു ലക്ഷം രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസാണ് ലഭിച്ചത്. കുമ്പളയിലെ വ്യാപാരി അഷ്‌റഫിനു 60,000 രൂപയും ഭാസ്‌കര നഗറിലെ സന്ദീപിനു 10,000 രൂപയും അടയ്ക്കണമെന്ന് കാണിച്ചുള്ള നോട്ടീസാണ് ലഭിച്ചത്.

പിഴ തുക അടയ്ക്കാന്‍ തയ്യാറാണെന്നും അതാതു സമയത്ത് നോട്ടീസ് ലഭിക്കാത്തതിന്റെ പേരില്‍ പിഴ തുക ഒന്നിച്ചടക്കാന്‍ കഴിയില്ലെന്നു സന്ദീപ് പറഞ്ഞു. ഇതിനകം നൂറു കണക്കിനു പേര്‍ക്ക് നോട്ടീസ് ലഭിച്ചതായി പറയുന്നു. നോട്ടീസ് കിട്ടിയവര്‍ തിങ്കളാഴ്ച രാവിലെ കുമ്പള ടൗണിലെ ക്യാമറയ്ക്കു മുന്നില്‍ ഒത്തു കൂടി പ്രതിഷേധം രേഖപ്പെടുത്തി. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page