റായ്പുർ: വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹമോചനം അനുവദിക്കപ്പെട്ട സ്ത്രീക്കു ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭർത്താവിന്റെ സഹോദരനുമായുള്ള അവിഹിത ബന്ധത്തിനു വിവാഹമോചനം അനുവദിക്കപ്പെട്ട യുവതിക്കു 4000 രൂപ ജീവനാംശം അനുവദിച്ച കുടുംബ കോടതി നടപടി റദ്ദാക്കി കൊണ്ടാണ് വിധി.
2019ലാണ് ദമ്പതിമാർ വിവാഹിതരാകുന്നത്. എന്നാൽ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. 2021 മാർച്ചിൽ ഭർത്താവും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി ആരോപിച്ച് ഭാര്യ വീടു വിട്ടിറങ്ങി. പിന്നാലെ ജീവനാംശമായി ഭർത്താവ് 20,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് റായ്പുർ കുടുംബ കോടതിയെ സമീപിച്ചു. എന്നാൽ ഭാര്യക്കു തന്റെ ഇളയ സഹോദരനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് വിവാഹമോചനത്തിനു ഹർജി നൽകി. ഭർത്താവിന്റെ വാദം അംഗീകരിച്ച കോടതി 2023 സെപ്റ്റംബറിൽ വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹ മോചനം അനുവദിച്ചു. ഒപ്പം ഭാര്യക്ക് പ്രതിമാസം 4000 രൂപ ജീവനാംശമായി നൽകാനും ഉത്തരവിട്ടു. എന്നാൽ പണം നൽകാൻ ഭർത്താവ് തയാറായില്ല. ഇതു ചോദ്യം ചെയ്ത് ഭാര്യ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി.
