കരുനാഗപ്പള്ളി: കൊച്ചി പുറങ്കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കലിലാണ് കണ്ടെയ്നർ തീരത്തടിഞ്ഞത്. രാത്രി വലിയ ശബ്ദം കേട്ട നാട്ടുകാരാണ് ചെറിയഴീക്കൽ സിഎഫ്ഐ മൈതാനത്തിനു സമീപം കടലിൽ കണ്ടെയ്നർ കണ്ടത്. കടൽഭിത്തിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ജില്ലാ കലക്ടർ എൻ. ദേവീദാസിന്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടുകാരെ മാറ്റി പാർപ്പിച്ചു. കണ്ടെയ്നറിന്റെ ഒരു വശം തുറന്ന നിലയിലാണ്. ഒഴിഞ്ഞ കണ്ടെയ്നറാണിതെന്നാണ് പ്രാഥമിക നിഗമനം. വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ശനിയാഴ്ച അറബിക്കടലിൽ കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ചരക്കുകപ്പൽ ചരിഞ്ഞത്. ഞായറാഴ്ച രാവിലെയോടെ കപ്പൽ പൂർണമായും മുങ്ങി. 73 കാലി കണ്ടെയ്നർ ഉൾപ്പെടെ 623 കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 13 എണ്ണത്തിൽ ഹാനികരമായ രാസവസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡുമായിരുന്നു. ഇവ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലേക്ക് ഒഴുകിയെത്താനാണ് കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ.
