വയനാട്: വയനാട് മാനന്തവാടിയിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊന്നു. അപ്പപ്പാറയിലെ വാകേരിയിലാണ് സംഭവം. എടയൂർക്കുന്ന് സ്വദേശി അപർണയാണ് മരിച്ചത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. മറ്റൊരു കുട്ടിയെ കാണാനില്ല. ഈ കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ നടക്കുകയാണ്. കൊലയ്ക്ക് ശേഷം പങ്കാളിയായ യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായും പൊലീസ് തെരച്ചിൽ നടത്തുകയാണ്. പങ്കാളിയായ ദിലീഷ് ആണ് അപർണ്ണയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ആക്രമണത്തില്‍ 14 വയസ്സുള്ള മകൾ അനർഘക്ക് കഴുത്തിനും ചെവിക്കും പരിക്കേറ്റു. 9 വയസ്സുള്ള അബിനയെയാണ് കാണാതായത്. ആക്രമണം കണ്ട് ഭയന്ന് ഒൻപതുവയസ്സുകാരി മാറിപ്പോയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കുട്ടിക്കായി പൊലീസും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. കനത്ത മഴയും കാറ്റും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. തിരുനെല്ലി ഇൻസ്പെക്ടർ ലാൽ സി ബേബിയുടെ നേതൃത്വത്തിലുള്ള സംഘം കാണാതായ കുട്ടിക്കായി അന്വേഷണം നടത്തുകയാണ്. ആദ്യ ഭർത്താവുമായി അകന്ന പ്രവീണ ദിലീഷിനൊപ്പം താമസിച്ചുവരികയായിരുന്നു. വ്യക്തിപരമായ പ്രശ്നത്തെ തുടർന്ന് ദിലീഷുമായി അകലാൻ തുടങ്ങിയതാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
