കണ്ണൂര്‍: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതിയില്‍ കോര്‍ട്ടലക്ഷ്യക്കേസ് ഫയല്‍ ചെയ്യണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് ഫ്രണ്ട് കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ റിട്ട.ജീവനക്കാരോടും അഭ്യര്‍ത്ഥിച്ചു.
ഓരോ മാസത്തേയും പെന്‍ഷന്‍ ആ മാസത്തെ ആദ്യ ആഴ്ച അവസാനിക്കും മുമ്പു വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് കണ്ണൂരില്‍ ചേര്‍ന്ന ടിപിഎഫ് യോഗം ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് നടപ്പാക്കണമെന്നു മാസന്തോറും 34 മാസമായി ഇതിലെ ഇപ്പോഴത്തെ അംഗങ്ങള്‍ പരാതി ഫയല്‍ ചെയ്താണ് കൃത്യമായി പെന്‍ഷന്‍ വാങ്ങുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി മുഴുവന്‍ ജില്ലകളും കേന്ദ്രീകരിച്ചു പെന്‍ഷന്‍കാര്‍ ഇതേ ആവശ്യത്തിനു കേസ് ഫയല്‍ ചെയ്താല്‍ എല്ലാവര്‍ക്കും കൃത്യ സമയത്തു പെന്‍ഷന്‍ ലക്ഷ്യമാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ടിപിഎഫിനു രാഷ്ട്രീയ വിധേയത്വമൊന്നുമില്ലെന്നും മുടങ്ങാതെ കൃത്യമായി പെന്‍ഷന്‍ ലഭ്യമാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത സംസ്ഥാന ജന.സെക്രട്ടറി കെ. അശോക് കുമാര്‍ പറഞ്ഞു. കൂട്ടായ്മക്ക് അംഗത്വ ഫീസോ, മാസവരിയോ ഇല്ലെന്നും പെന്‍ഷന്‍ മാത്രമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ ആവര്‍ത്തിച്ചു. ഹേമാനന്ദ് പി ആധ്യക്ഷ്യം വഹിച്ചു. ചന്ദ്രന്‍ കണ്ണൂര്‍, മോഹന്‍ കുമാര്‍, ഹരീഷ് ചന്ദ്രന്‍, ദേവദാസ് പുന്നക്കല്‍, ശിശുപാലന്‍ പ്രസംഗിച്ചു.

പെന്ഷന്നു വേണ്ടി കോടതിയലക്ഷ്യ ഹർജി ഇത് വരെയും ഫയൽ ചെയ്തിരുന്നത് TPF കൂട്ടായ്മയാണ്.ഇപ്പോൾ ഓരോ ജില്ലയിലും ഉള്ള പെൻഷൻ കാർ കേസ് കൊടുക്കണം എന്ന് പറയുന്നു.അതിനു TPF ജില്ല തോറും ആരെയെങ്കിലും ചുമതലപ്പെടുത്തുന്നുണ്ടോ?അതോ ഓരോ പെൻഷൻകാരും കൊടുക്കണം എന്നാണോ?അല്ലെങ്കിൽ TPF കേസ് കൊടുക്കുന്നതിൽ നിന്നും പിന്മാറിയിട്ടുണ്ടോ?ഇക്കാര്യങ്ങളിൽ വ്യക്തതയോടെ വിവരം അറിയിക്കാൻ താല്പര്യപ്പെടുന്നു.ഈ പോസ്റ്റ് പെൻഷൻകാരിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു.കേസ് കൊടുക്കുന്നത് കൊണ്ടാണ് പെൻഷൻ താമസിക്കുന്നതെന്നു ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തുന്നത് TPF നേതാക്കളെ പിന്തിരിയാൻ പ്രേരിപ്പിക്കുന്നു എന്നാണ് തോന്നുന്നത്.എന്തായാലും ഇക്കാര്യത്തിൽ വ്യക്തത ഉണ്ടായാൽ കൊള്ളാം.