ന്യൂഡൽഹി: സുപ്രീംകോടതിയിൽ പീഡന കേസിന്റെ വിചാരണ നടക്കുന്നതിനിടെ പൂക്കൾ കൈമാറി വിവാഹാഭ്യർഥന നടത്തി പ്രതിയും അതിജീവിതയും. അതിജീവിതയെ പീഡിപ്പിച്ചതിനു 10 വർഷം തടവുശിക്ഷ ലഭിച്ച പ്രതിയാണ് ആദ്യം വിവാഹാഭ്യർഥന നടത്തിയത്. പിന്നാലെ ഇരുവരും പൂക്കൾ കൈമാറി. ഇതോടെ പ്രതിക്കു കഴിഞ്ഞ വർഷം മദ്രാസ് കോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജാമ്യവും അനുവദിച്ചു. വിവാഹം എത്രയും വേഗം നടത്തണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. ഇതു ലംഘിച്ചാൽ ശിക്ഷാ വിധി പുനസ്ഥാപിക്കുമെന്നും കോടതി വ്യക്തമാക്കി.
2021ലാണ് വിവാഹവാഗ്ദാനം നൽകി 5 വർഷമായി പ്രതി പീഡിപ്പിക്കുന്നതായി യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതിയുടെ സഹോദരിയുടെ സുഹൃത്തായിരുന്നു യുവതി. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായി. തുടർന്ന് പല തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടു. എന്നാൽ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം ഇയാൾ തള്ളിയതോടെയാണ് പൊലീസിനെ സമീപിച്ചത്.
