ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്താൻ. ഇന്ത്യ-പാക് അതിർത്തിയിലെ 10 ഇടങ്ങളിലാണ് ഡ്രോണുകളെത്തിയത്. ജമ്മുകശ്മീരിലെ സാംബയിലും പഞ്ചാബിലെ അമൃത്സറിലും പാക് ഡ്രോണുകളെത്തി. എല്ലാം ഇന്ത്യൻ വ്യോമപ്രതിരോധസംവിധാനങ്ങൾ തകർത്തു.
ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു പിന്നാലെയാണ് അതിർത്തിയിൽ പാക് ഡ്രോണുകളെത്തിയത്. പ്രസംഗത്തിൽ പാക്കിസ്താനും ഭീകരതയ്ക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
അതിനിടെ ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മേയ് 17ന് പുനരാരംഭിക്കും. ജൂൺ 3നാണ് ഫൈനൽ. 17 മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. 6 വേദികളിലേക്ക് ടൂർണമെന്റ് ചുരുക്കിയിട്ടുണ്ട്. വേദികൾ പിന്നീട് പ്രഖ്യാപിക്കും. ടൂർണമെന്റ് നിർത്തിവച്ചതോടെ വിദേശത്തു നിന്നുള്ള കളിക്കാരും സപ്പോർട്ട് സ്റ്റാഫും നാട്ടിലേക്കു മടങ്ങിയിരുന്നു. ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ടീമുകൾ.
