കൊച്ചി: വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്നു 17 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി വെങ്കിടേഷിനെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഓൺലൈനായി ഹോട്ടലുകൾക്കു റേറ്റിങ് നൽകി പണം സമ്പാദിക്കാമെന്ന് പറഞ്ഞാണ് സംഘം കൊച്ചി എടത്തല സ്വദേശിയായ വീട്ടമ്മയെ സമീപിക്കുന്നത്. തുടർന്ന് വീട്ടമ്മ ഒരു സൈറ്റിൽ റജിസ്റ്റർ ചെയ്തു. ആദ്യ ഘട്ടത്തിൽ പ്രതിഫലമായി പണം നൽകി ഇവരുടെ വിശ്വാസം പിടിച്ചു പറ്റി. തുടർന്ന് കൂടുതൽ ലാഭം കിട്ടാൻ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ പല തവണകളായി വീട്ടമ്മ 17 ലക്ഷത്തോളം രൂപ നിക്ഷേപിച്ചു. ലാഭവിഹിതം എന്ന പേരിൽ ചെറിയ തുക മടക്കി നൽകിയാണ് കൂടുതൽ പണം നിക്ഷേപിക്കാൻ സംഘം വീട്ടമ്മയെ നിർബന്ധിച്ചത്. ഒപ്പം ലാഭവിഹിതമെന്ന പേരിൽ വൻ തുക സൈറ്റിലും കാണിച്ചുകൊണ്ടിരുന്നു. എന്നാൽ ഒടുവിൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് സൈറ്റ് വ്യാജമാണെന്നും താൻ കബളിപ്പിക്കപ്പെട്ടതായും വീട്ടമ്മയ്ക്ക് മനസിലായത്. വീട്ടമ്മ കൈമാറിയതിൽ 3 ലക്ഷം രൂപ വെങ്കിടേഷിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പരാതി ഉയർന്നതോടെ ഒളിവിൽ പോയ വെങ്കിടേഷിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
