ചണ്ഡീഗഡ്: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരുടെ വ്യക്തിഗത, ബാങ്ക് വിവരങ്ങൾ ചോർത്താൻ പാക് ഹാക്കർമാർ ശ്രമിക്കുന്നതായി പഞ്ചാബ് പൊലീസ് മുന്നറിയിപ്പ് നൽകി. ഡാൻസ് ഓഫ് ദ ഹില്ലരിയെന്ന അപകടകാരിയായ മാൽവെയർ വാട്സാപ്, ഫെയ്സ്ബുക്ക്, ഇമെയിൽ എന്നിവയിലൂടെ ഇന്ത്യക്കാരിലേക്കു എത്തിക്കാനാണ് ശ്രമിക്കുന്നത്. ഹാക്കമാർ അയയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ വ്യക്തി, ബാങ്ക് വിവരങ്ങൾ ഇവർക്കു ലഭിക്കും. ബാങ്ക് സ്റ്റേറ്റ്മെന്റ്, പാസ് വേഡുകൾ എന്നിവ ചോർത്താനും ഉപകരണങ്ങളെ നിയന്ത്രിക്കാനും ഡാൻസ് ഓഫ് ദ ഹില്ലരിയെന്ന മാൽവെയറിനാകും. അതിനാൽ അജ്ഞാതർ അയക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ് അഭ്യർഥിച്ചു.
അതിനിടെ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പാക് ചാരന്മാർ വ്യാജ നമ്പറിൽ നിന്നു ബന്ധപ്പെട്ടേക്കാമെന്ന് പ്രതിരോധമന്ത്രാലയവും മുന്നറിയിപ്പ് നൽകി. 7340921702 എന്ന ഇന്ത്യൻ നമ്പറിൽ നിന്ന് വരുന്ന കോളുകളോട് പ്രതികരിക്കരുതെന്നാണ് നിർദേശം. പ്രതിരോധ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകർ ചമഞ്ഞാകും ഫോൺ വിളിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
