കോട്ടയം: അയർക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നീറിക്കാടി സ്വദേശി ജിമ്മി, പിതാവ് തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ചോദ്യം ചെയ്യലിനു വിളിപ്പിച്ച പൊലീസ് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ആത്മഹത്യാപ്രേരണക്കുറ്റവും ഗാർഹിക പീഡനവും തെളിയിക്കുന്ന നിർണായക തെളിവുകൾ ലഭിച്ചതോടെയാണിത്.
ഏപ്രിൽ 15നാണ് ഹൈക്കോടതി അഭിഭാഷകയും മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ ജിസ്മോൾ തോമസ് (34) മക്കളായ നോഹ(5), നോറ(2) എന്നിവരുമായി പുഴയിൽ ചാടി മരിച്ചത്. പിന്നാലെ ജിസ്മോൾ ഭർതൃ വീട്ടിൽ നിന്നും കടുത്ത ശാരീരിക, മാനസിക പീഡനങ്ങൾ സഹിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതിനു തെളിവായി ജിസ്മോൾ പിതാവിനു അയച്ച ശബ്ദരേഖ ഉൾപ്പെടെ ഇവർ പൊലീസിനു കൈമാറിയിരുന്നു.
