ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങൾ ഒഴിവാക്കാൻ നടപടികളുമായി ഇന്ത്യ. ഐസിസി ടൂർണമെന്റുകളിൽ പാക്കിസ്താനെയും ഇന്ത്യയെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ബിസിസിഐ, ഐസിസിക്കു കത്തു നൽകി. പാക്കിസ്താനുമായുള്ള നയതന്ത്ര ബന്ധത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. നേരത്തേ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാടിനൊപ്പം നിൽക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു.
2011ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-പാക് ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരകൾ നടന്നിട്ടില്ല. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടുന്നത്.
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കാനിരിക്കെയാണ് നടപടി. 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലേക്ക് ഇന്ത്യയും പാക്കിസ്താനും യോഗ്യത നേടിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്. അതിനാൽ ഇന്ത്യ-പാക് മത്സരവും നടത്തേണ്ടി വരും. ഇതോടെ ഐസിസി നിലപാട് നിർണായകമാകും.
