നയ്പീഡോ: മ്യാൻമാറിൽ വീണ്ടും ഭൂചലനമുണ്ടാകുമെന്ന് പ്രവചിച്ചു ആശങ്ക പടർത്തിയ ജ്യോതിഷിയെ അറസ്റ്റ് ചെയ്തു. 3500ലേറെ പേരുടെ മരണത്തിനു ഇടയാക്കിയ ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്നു രാജ്യം പുറത്തു വരുന്നതിനു പിന്നാലെ വീണ്ടും പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് നടപടി.
ഓൺലൈൻ ജ്യോതിഷിയായ ജോൺ മൂതേയാണ് അറസ്റ്റിലായത്. ഏപ്രിൽ 9നാണ് ജോൺ അടുത്ത ഭൂകമ്പം ഉണ്ടാകുമെന്ന് ടിക് ടോക് വിഡിയോയിലൂടെ പ്രവചിച്ചത്. മ്യാൻമാറിലെ എല്ലാ നഗരങ്ങളിലും ഏപ്രിൽ 21ന് ഭൂകമ്പം ഉണ്ടാകാൻ പോകുന്നെന്നായിരുന്നു പ്രവചനം. അന്നേദിവസം കെട്ടിടങ്ങളിൽ താമസിക്കരുതെന്നും പ്രധാനപ്പെട്ടതെല്ലാം എടുത്ത് രക്ഷപ്പെടാനും ഇയാൾ ആവശ്യപ്പെട്ടു. 3 ലക്ഷത്തിലധികം പേർ ടിക് ടോക്കിൽ ഫോളോ ചെയ്യുന്ന ജോണിന്റെ പ്രവചനം ആശങ്ക പടർത്തി. ഇതോടെ ഒട്ടേറെ പേർ അന്നേദിവസം വീടുവിട്ടിറങ്ങി. ഒഴിഞ്ഞ ഇടങ്ങളിൽ ടെന്റടിച്ച് താമസിച്ചവരുമുണ്ട്. ഇതോടെയാണ് വസ്തുതാവിരുദ്ധമായ പരാമർശം നടത്തി ആശങ്ക പടർത്തിയതിനു ജോണിനെ അധികൃതർ അറസ്റ്റ് ചെയ്തത്.
മാർച്ച് 28ന് മ്യാൻമാറിൽ നടന്ന ഭൂചലനത്തിൽ 3500ലേറെ പേർ മരിച്ചിരുന്നു. പതിനായിരത്തിലേറെ പേർക്ക് പരുക്കേറ്റു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾക്കു പിന്നാലെ തുടർ ചലനങ്ങളുമുണ്ടാകുകയായിരുന്നു. വർഷങ്ങളുടെ പഴക്കമുള്ള ഒട്ടേറെ ക്ഷേത്രങ്ങളും ദുരന്തത്തിൽ തകർന്നു.
