ലക്നൗ: ഉത്തർപ്രദേശിൽ 10 ദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസിയായ യുവാവിനെ ഭാര്യയും അനന്തിരവനും ചേർന്ന് കൊന്നു കഷണങ്ങളാക്കി സ്യൂട്കേസിലാക്കി. നൗഷാദ് എന്നയാളാണ് (30)7 കൊല്ലപ്പെട്ടത്. ഭാര്യ റസിയ സുൽത്താന(30), നൗഷാദിന്റെ അനന്തിരവൻ റുമാൻ(27) എന്നിവരാണ് കൊലപാതകത്തിനു പിന്നിൽ. റസിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിൽ ജോലി ചെയ്യുന്ന നൗഷാദ് കഴിഞ്ഞ ആഴ്ചയോടെയാണ് നാട്ടിലെത്തിയത്.നേരത്തേ റസിയയും റുമാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിഞ്ഞ നൗഷാദ് ഇതിനെ എതിർത്തിരുന്നു. ഇതോടെ ബന്ധം അവസാനിപ്പിക്കുന്നതായി റസിയ ഉറപ്പ് നൽകി. എന്നാൽ നാട്ടിലെത്തിയപ്പോൾ ഇരുവരും ബന്ധം തുടരുന്നതായി അറിഞ്ഞ നൗഷാദ് വീണ്ടും എതിർപ്പുമായി രംഗത്തെത്തി. ഇതോടെ നൗഷാദിനെ വകവരുത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതിനായി റുമാൻ സുഹൃത്തായ ഹിമാൻഷുവിന്റെ സഹായം തേടി. മൂവരും ചേർന്ന് നൗഷാദിനെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി സ്യൂട്കേസിലാക്കി. നൗഷാദ് ദുബായിൽ നിന്നു കൊണ്ടു വന്ന സ്യൂട്കേസായിരുന്നു ഇത്. തുടർന്ന് ഹിമാൻഷു സ്യൂട്കേസ് 55 കിലോമീറ്റർ അകലെയുള്ള വയലിൽ തള്ളി. സംശയാസ്പദമായ രീതിയിലുള്ള സ്യൂട്കേസ് ശ്രദ്ധയിൽപെട്ട കർഷകൻ ഇക്കാര്യം പൊലീസിനെ അറിയിച്ചു. മുഖം വികൃതമാക്കിയിരുന്നതിനാൽ മരിച്ചയാളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. എന്നാൽ സ്യൂട്കേസിലെ ബാർകോഡ് നിർണായക തെളിവായി. വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടതോടെ നൗഷാദാണ് മരിച്ചതെന്നു പൊലീസ് തിരിച്ചറിഞ്ഞു.വീട്ടിലെത്തിയ പൊലീസുകാരോടു ഭർത്താവിനെ കാണാനില്ലെന്നു പറഞ്ഞ് റസിയ പൊട്ടിക്കരഞ്ഞു. എന്നാൽ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ ഉൾപ്പെടെ തെളിവുകൾ ലഭിച്ചു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ റസിയ കുറ്റം സമ്മതിക്കുകയായിരുന്നു. ഒളിവിലുള്ള റുമാനും ഹിമാൻഷുവിനുമായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
