ഭോപ്പാൽ: മധ്യപ്രദേശിൽ യുവാവിനെ 17 വയസ്സുകാരിയായ ഭാര്യയും കാമുകന്റെ സുഹൃത്തുക്കളും ചേർന്ന് ബിയർ കുപ്പി ഉപയോഗിച്ച് കുത്തി കൊന്നു. ഗോൾഡൻ പാണ്ഡയെന്ന രാഹുലാണ് (25) കൊല്ലപ്പെട്ടത്. പൊട്ടിയ ബിയർ ബോട്ടിൽ ഉപയോഗിച്ച് 36 തവണ കുത്തിയാണ് പ്രതികൾ രാഹുലിനെ കൊലപ്പെടുത്തിയത്.
ഇന്ദോർ-ഇച്ചാപുർ ദേശീയപാതയിലെ ഐടിഐ കോളജിനു സമീപമാണ് സംഭവം. 4 മാസങ്ങൾക്കു മുൻപാണ് രാഹുലും പെൺകുട്ടിയും തമ്മിൽ വിവാഹം നടന്നത്. കഴിഞ്ഞ ദിവസം ഷോപ്പിങ്ങിനു ശേഷം ഇരുചക്രവാഹനത്തിൽ ഇരുവരും വീട്ടിലേക്കു മടങ്ങുകയായിരുന്നു. യാത്രാമധ്യേ തന്റെ ചെരിപ്പുകൾ ഊരി പോയെന്ന് പറഞ്ഞ പെൺകുട്ടി വാഹനം നിർത്താൻ ആവശ്യപ്പെട്ടു. വണ്ടി നിർത്തിയതോടെ പെൺകുട്ടിയുടെ കാമുകനായ യുവരാജിന്റെ 2 സുഹൃത്തുക്കൾ ഇവിടേക്കെത്തി. മൂവരും ചേർന്ന് രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ച് ബീയർ കുപ്പി കൊണ്ട് 36 തവണ കുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ കാമുകൻ യുവരാജിനെ വിഡിയോ കോൾ ചെയ്ത പെൺകുട്ടി മൃതദേഹം കാണിച്ചു. പിന്നാലെ മൃതദേഹം വയലിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു. രാഹുലിന്റെ മൃതദേഹം വയലിൽ നിന്നു കണ്ടെത്തി. പെൺകുട്ടിയാണു കൊലപാതകത്തിനു പിന്നിലെന്ന രാഹുലിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗൂഡാലോചന പുറത്തായത്. പെൺകുട്ടിയെയും കാമുകൻ യുവരാജിനെയും ഇയാളുടെ 2 സുഹൃത്തുക്കളെയും പൊലീസ് പിടികൂടി.
