ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്; ക്ലര്‍ക്ക് തട്ടിയെടുത്തത് 78 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. 78 ലക്ഷം രൂപയുടെ ക്ഷേമനിധി ബോര്‍ഡ് വിഹിതം ജീവനക്കാരന്‍ തട്ടി. ലോട്ടറി ഡയരക്ടറേറ്റിലെ ക്ലര്‍ക്കായ സംഗീതാണ് പണം തട്ടിയെടുത്തത്. ലോട്ടറി വകുപ്പ് ഡയരക്ടര്‍ പൊലീസില്‍ പരാതി നല്‍കി.
അനധികൃത സ്വത്ത് സമ്പാദനത്തില്‍ ബന്ധു നല്‍കിയ പരാതി അന്വേഷിക്കാനെത്തിയ വിജിലന്‍സ് സംഘമാണ് ലോട്ടറി ഡയരക്ടറേറ്റിലെ ക്ലര്‍ക്ക് സംഗീത് നടത്തിയ വന്‍ തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നത്. വകുപ്പിന്റെ പ്രതിദിന വരുമാനത്തില്‍ നിന്നും ക്ഷേമനിധിയിലേക്ക് മാറ്റുന്ന തുകയില്‍ സംഗീത് തിരിമറി നടത്തുകയായിരുന്നു. 63 ലക്ഷം രൂപ ഇയാള്‍ക്കായി വീട് വയ്ക്കുന്ന കോണ്‍ട്രാക്ടറുടെ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കുമാണ് സംഗീത് മാറ്റിയത്. സാമ്പത്തിക തിരിമറിയുടെ രേഖകള്‍ സംഗീത് പൂഴ്ത്തിയതായും ആരോപണമുണ്ട്. 2018, 19, 20 കാലയളവില്‍ ഡയരക്ടറേറ്റിലെ ക്ഷേമനിധി വിഭാഗത്തില്‍ ജോലി ചെയ്യുന്നതിടെയായിരുന്നു സംഭവം. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ 14-ാം തീയതി വകുപ്പ് ഡയറക്ടര്‍ സംഗീതിനെതിരെ മ്യൂസിയം സ്റ്റേഷനില്‍ പരാതിയും നല്‍കി. ലോട്ടറി വകുപ്പ് ഡയരക്ടറുടെ വ്യാജ മുദ്ര ഉണ്ടാക്കി അനധികൃത അവധിയെടുത്തതിന് ആറ് മാസം മുമ്പ് സംഗീതിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പും പുറത്ത് വരുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page