സ്വര്‍ണ്ണമാലയ്ക്കു വേണ്ടി യുവതിയെ കഴുത്തറുത്തു കൊന്ന കേസ്: പ്രതി കുറ്റക്കാരന്‍, വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, പ്രതിയായ യുവാവ് മറ്റു മൂന്നു കൊലക്കേസുകളിലും പ്രതി

തിരുവനന്തപുരം: അലങ്കാരച്ചെടികള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ കഴുത്തറുത്തു കൊന്ന് നാലരപ്പവന്‍ സ്വര്‍ണ്ണമാല കൈക്കലാക്കിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി ഏപ്രില്‍ 21ന് നടക്കും.
തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതിയുടെ മാനസിക നില പരിശോധിക്കുന്നതിനായി ജില്ലാകലക്ടര്‍, സൈക്കോളജിസ്റ്റ്, ജയില്‍ സൂപ്രണ്ട്, റവന്യു വകുപ്പ് എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ കോടതി തേടി. ഇവ ലഭിച്ച ശേഷമായിരിക്കും ശിക്ഷ വിധിക്കുക
2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം, അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പ്പന കേന്ദ്രത്തിലെ ജോലിക്കാരിയായ വിനീത അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. ചെടി വാങ്ങാനെന്ന വ്യാജേനയാണ് രാജേന്ദ്രന്‍ സ്ഥാപനത്തില്‍ എത്തിയത്. ചെടി വാങ്ങാനല്ല, തന്റെ മാലയിലാണ് കണ്ണെന്ന് കണ്ടതോടെ വിനീത ബഹളം വച്ചു. ഇരുവരും തമ്മില്‍ പിടിവലിയായതോടെ രാജേന്ദ്രന്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് വിനീതയുടെ കഴുത്തറുക്കുകയായിരുന്നു.
തുടര്‍ന്ന് നാലരപ്പവന്‍ തൂക്കമുള്ള മാലയുമായി കടന്നു കളഞ്ഞ പ്രതി കത്തി മുട്ടടയിലെ കുളത്തില്‍ ഉപേക്ഷിച്ചു. ഒരു സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് ഉള്ളൂരില്‍ എത്തുകയും അവിടെ നിന്നു ഓട്ടോയില്‍ കയറി ജോലി ചെയ്യുന്ന പേരൂര്‍ക്കടയിലെ ചായക്കടയിലെത്തി. പിന്നീട് തിരുവനന്തപുരത്തു നിന്നു കടന്നു കളഞ്ഞ പ്രതിയെ 2022 ഫെബ്രുവരി 11ന് തിരുനല്‍വേലിക്കു സമീപത്തെ കാവല്‍കിണറില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്നു ജാമ്യത്തിലിറങ്ങിയാണ് രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെത്തി ചായക്കടയില്‍ ജോലി തുടങ്ങിയത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സൈബര്‍ തെളിവുകും സാഹചര്യ തെളിവുകളും പരിഗണിച്ചാണ് പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page