മുംബൈ: ഒളിക്യാമറയിൽ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്ങിനു ശ്രമിച്ച ടാക്സി ഡ്രൈവറെ പ്രണയിതാക്കൾ തല്ലിക്കൊന്നു. അഹല്യനഗർ ജില്ലയിലെ സംഗാമനഗറിലാണ് സംഭവം.
സുരേന്ദ്ര പാണ്ഡെയാണ്(43) കൊല്ലപ്പെട്ടത്. പ്രതികളായ റിയാ സിങ്(19) വിശാൽ ഷിൻഡെ (21) എന്നിവർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
പഞ്ചാബ് സ്വദേശിനിയായ റിയ, സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചാണ് മുംബൈയിലെത്തുന്നത്. ഇവിടെ വച്ചു പരിചയപ്പെട്ട വിശാലുമായി പ്രണയത്തിലായി. താമസിക്കാൻ പുതിയ ഇടം കണ്ടുപിടിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്താണ് പാണ്ഡെ ഇരുവരുമായി സൗഹൃദത്തിലായത്. ഇതിനിടെ ഒളിക്യാമറ ഉപയോഗിച്ച് ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി. ലൈംഗിക താൽപര്യങ്ങൾക്കു വഴങ്ങിയില്ലെങ്കിൽ ഇവ പുറത്തുവിടുമെന്ന് റിയയെ ഭീഷണിപ്പെടുത്തി. റിയ ഇക്കാര്യം വിശാലിനെ അറിയിച്ചതോടെ ഇരുവരും പാണ്ഡെയെ വകവരുത്താൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം പാണ്ഡെയുടെ വീട്ടിലെത്തിയ ഇരുവരും ചേർന്നു പാണ്ഡെയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം പുണെയിലെ വിശാലിന്റെ വീട്ടിലേക്കു പോയ ഇരുവരും രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് കീഴടങ്ങാൻ തീരുമാനിച്ചത്. ഇവരുടെ മൊഴി പ്രകാരം പാണ്ഡെയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് അഴുകിയ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
