എം.എ ബേബി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി; ഇഎംഎസിനു ശേഷം പ്രസ്തുത പദവിയിലെത്തുന്ന മലയാളി

മധുര: സിപിഎമ്മിനെ ഇനി എംഎ ബേബി നയിക്കും. ബേബിയെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ യോഗം അംഗീകരിച്ചു. കേന്ദ്രകമ്മിറ്റി യോഗം കൂടി നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ഇഎംഎസിനു ശേഷം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന മലയാളിയായിരിക്കും എം.എ ബേബി.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്.
കൊല്ലം എസ്.എന്‍ കോളേജില്‍ നിന്നാണ് ബേബിയുടെ സംഘടനാ പ്രവര്‍ത്തനത്തിനു തുടക്കം.
അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പു മന്ത്രിയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം, കേന്ദ്രകമ്മിറ്റിയംഗം, പൊളിറ്റ്ബ്യൂറോ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1954 ഏപ്രില്‍ 5നാണ് ബേബി ജനിച്ചത്. പ്രാക്കുളം പഞ്ചായത്ത് എല്‍.പി സ്‌കൂള്‍, എന്‍.എസ്.എസ് സ്‌കൂള്‍, കൊല്ലം എസ്.എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1974 എസ്എഫ്‌ഐ സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി. 75ല്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ടായി. 1977ല്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു. 78ല്‍ ഹവാനയില്‍ നടന്ന ലോക യുവജന വിദ്യാര്‍ത്ഥി മേളയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു. 1979ല്‍ എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ടും 1984ല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ആയി. 86 മുതല്‍ രാജ്യ സഭാംഗമായിരുന്നു. അന്ന് രാജ്യ സഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ബേബി. 1998 വരെ രാജ്യസഭാംഗം ആയിരുന്നു. 87ല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടായി. 1989ലാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായത്. 89ല്‍ സ്വരലയ രൂപീകരിച്ചു. 92ല്‍ സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായി. 97ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചു. 2006ല്‍ കൊല്ലം ജില്ലയിലെ കുണ്ടറ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. ഇതേ നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി. 2012ലാണ് സിപിഎം പോളിറ്റ് ബ്യൂറോയിലെത്തിയത്. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് മര്‍ദ്ദനവും ജയില്‍ വാസവും അനുഭവിച്ചു. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല സര്‍വ്വകലാശാലക്ക് രൂപം നല്‍കിയത്. കലാകാര ക്ഷേമനിധിയും അദ്ദേഹം മന്ത്രിയായിരിക്കെയാണ് ആരംഭിച്ചത്. 2013ലെ പ്രഥമ അര്‍ജ്ജുന്‍ സിംഗ് അവാര്‍ഡിനു അര്‍ഹനായി. എന്റെ എസ്എഫ്‌ഐ കാലം, വരൂ ഈ ചോര കാണു, ബുഷിനെതിരെ കലാകാരന്‍മാര്‍, എംജിഎസ് തുറന്നു കാട്ടപ്പെടുന്നു, അറിവിന്റെ വെളിച്ചം നാടിന്റെ തെളിച്ചം, ക്രിസ്തു-മാര്‍ക്‌സ്- ശ്രീനാരായണഗുരു, നോം ചോംസ്‌കി, നൂറ്റാണ്ടിന്റെ മനസാക്ഷി, ഡോ. മേലുക്കുട്ടി അരയന്‍, സ്‌നേഹാക്ഷരങ്ങളിലെ ഉപ്പ്, പോസ്മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്ത, യുവജന പ്രസ്ഥാനം എന്നീ ഗ്രന്ഥങ്ങള്‍ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബെറ്റി ലൂയിസാണ് ഭാര്യ. മകന്‍: അശോക് ബെറ്റി നെല്‍സണ്‍. മരുമകള്‍:സനിധ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page