ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് 6മാസം മുമ്പ് കല്യാണം; ഭാര്യ വിവാഹമോചിതയാണെന്ന് അറിഞ്ഞപ്പോള്‍ കഴുത്തു മുറുക്കി കൊലപാതകം, ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

ഹുന്‍സൂര്‍: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് ആറുമാസം മുമ്പ് വിവാഹം കഴിച്ച യുവതിയെ പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ സഹായത്തോടെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം
ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബിലിക്കെരെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൂച്ചള്ളിയിലാണ് കൊലപാതകം നടന്നത്. തുംകൂര്‍ സ്വദേശിനിയായ പവിത്ര (26)യാണ് കൊല്ലപ്പെട്ടത്. പ്രമുഖ നാളികേര വ്യാപാരിയായ നാഗേഷിന്റെ മകന്‍ സച്ചിന്‍ (26) ആണ് കൊല നടത്തിയത്.
ഇന്‍സ്റ്റഗ്രാമിലാണ് പവിത്രയെ സച്ചിന്‍ പരിചയപ്പെട്ടത്. ആറു മാസം മുമ്പ് വിവാഹം കഴിച്ചു. തനിക്ക് ആരും ഇല്ലെന്നു പറഞ്ഞാണ് സച്ചിനെ പവിത്ര വശത്താക്കിയത്. ആറു മാസത്തിനു ശേഷം പവിത്രയുടെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം ഉണ്ടായി. ചെറിയ കാര്യത്തിനു പോലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയതോടെ പവിത്രയെക്കുറിച്ച് സച്ചിന്‍ കൂടുതല്‍ അന്വേഷണം നടത്തി. ഇതോടെയാണ് പവിത്ര വിവാഹമോചിതയാണെന്നു വ്യക്തമായത്.
തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രി പുറമെ നിന്നു ഭക്ഷണം കഴിക്കാമെന്നു പറഞ്ഞു ഭാര്യയെ ഓട്ടോയില്‍ കയറ്റി ബൂച്ചള്ളിയിലേക്ക് കൊണ്ടു പോയി. റോഡരികില്‍ ഓട്ടോ നിര്‍ത്തിയ ശേഷം ഭാര്യയെ സ്ഥലത്തെ ഒരു തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. പ്രായപൂര്‍ത്തിയാകാത്ത ഒരാണ്‍ കുട്ടിയുടെ സഹായത്തോടെ പവിത്രയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സച്ചിന്‍ ബിലിക്കെരെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page