കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷ് ആണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. വ്യാഴാഴ്ച പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡില്‍ ആയിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. കാറിലെത്തിയ സംഘം വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം തോട്ട എറിഞ്ഞു. കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. സന്തോഷിൻ്റെ കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാർന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊലക്കുശേഷം സംഘം കേസിലെ മറ്റൊരു പ്രതി അനീറിനെയും വെട്ടിപരിക്കേൽപ്പിച്ചിട്ടുണ്ട്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

