റോഹ്തക്: ഭാര്യയുമായി അവിഹിത ബന്ധം കണ്ടെത്തിയ ഗൃഹനാഥൻ വാടക താമസക്കാരനായ യുവാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടു. ഹരിയാനയിലെ റോഹ്തക്കിൽ കഴിഞ്ഞ ഡിസംബർ 24 ആയിരുന്നു സംഭവം. മാസങ്ങളോളം നടത്തിയ കേസ് അന്വേഷണത്തെ തുടർന്ന് ഒരു സഹായിയെയും പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഹർദീപിൻ്റെ വീട്ടിലെ ഒരു മുറിയിൽ വാടകയ്ക്ക് താമസക്കാരനും റോഹ്തക് ബാബ മസ്ത് നാഥ് സർവ്വകലാശാലയിലെ യോഗ അധ്യാപകനുമായ ജഗ്ദീപിനെയാണ് ഭൂവുടമയും കൂട്ടുകാരും ചേർന്ന് കഴിഞ്ഞ ഡിസംബർ 24ന് കൈകാലുകൾ ബന്ധിച്ച് ക്രൂരമായി മർദ്ദിച്ച ശേഷം തട്ടിക്കൊണ്ടുപോയത്. അതിനുശേഷം ചർക്കി ഭാദ്രി പൻ്റ് വാസ് എന്ന സ്ഥലത്ത് ബോർവെൽ സ്ഥാപിക്കാനാണെന്നു പറഞ്ഞു ജോലിക്കാരെക്കൊണ്ടു നേരത്തേ കുഴിപ്പിച്ച ഏഴടി താഴ്ചയുള്ള കുഴിയിൽ ജഗ്ദീപിനെ ജീവനോടെ തള്ളിയിട്ടു മണ്ണിട്ട് മൂടുകയായിരുന്നു, എന്ന് പൊലീസ് വെളിപ്പെടുത്തി. ഝാജ്ജർ ജില്ലയിലെ മണ്ഡോത്തി ഗ്രാമവാസിയായിരുന്നു ജഗദീപ്. ഡിസംബർ 24 ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ ശേഷമായിരുന്നു സംഭവം. കൈകാലുകൾ ബന്ധിക്കുന്നതിന് മുമ്പു ഹർദീപ്, ജഗദീപിൻ്റെ വായ ടേപ്പ് വെച്ച് ഒട്ടിച്ചിരുന്നു. അതിനാൽ ജഗദീപിൻ്റെ രോദനം പോലും മറ്റാരും അറിഞ്ഞില്ല. കൊലപാതകത്തിന് ശേഷം 10 ദിവസം കഴിഞ്ഞ് ജനുവരി മൂന്നിനാണ് ശിവാജി കോളനി പൊലീസിന് ജഗദീപിനെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. തുടർന്ന് പല തരത്തിലും പൊലീസ് അന്വേഷിച്ചു. ഒടുവിൽ ഡിസംബറിനു മുമ്പു ള്ള ജഗ്ദീപിൻ്റെ ഫോൺ കാളുകൾ പരിശോധിച്ചപ്പോഴാണ് കേസുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഹർദീപിനെയും സുഹൃത്ത് ധരം പാലിനെയും അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകം നടന്നു മൂന്നു മാസത്തിനുശേഷം മാർച്ച് 24ന് ജഡം കണ്ടെടുത്തു. കേസിലെ മറ്റ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. തുടർനടപടികൾക്ക് പൊലീസ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് കാത്തിരിക്കുന്നു.
