കൊല്ലം: നഗരത്തിൽ വീണ്ടും എംഡി എം എ വേട്ട. കർണാടകത്തിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. അഞ്ചാലുംമൂട് സ്വദേശിനി അനില രവീന്ദ്രനെ (34) അറസ്റ്റ് ചെയ്തു. സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അനിലയെ പിടികൂടിയത്. യുവതി നേരത്തെയും എംഡി എം എ കേസിൽ പ്രതിയാണ്.
കർണാടകത്തിൽ നിന്നും കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി എംഡി എം എ വാങ്ങി സ്വന്തം കാറിൽ ഒരു യുവതി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ സിറ്റി പരിധിയിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എസിപി എസ് ഷെറീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകര പാലത്തിനു സമീപം സംശയകരമായ സാഹചര്യത്തിൽ കാർ കാണപ്പെട്ടു. പൊലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയി. ആൽത്തറമൂട് ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ സമീപത്ത് വെച്ച് വാഹനം തടഞ്ഞു. പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎം എ കണ്ടെത്തിയത്. നേരത്തെയും ഇവർ എംഡിഎംഎ കേസിൽ പിടിയിലായിട്ടുണ്ട്. ഈ മാസം കൊല്ലത്ത് പിടിയിലാകുന്ന നാലാമത്തെ വലിയ കേസാണ് ഇത്.
