കാസർകോട്: പുലിഭീതി ഒഴിയാതെ കാസർകോട് ജില്ല. മലയോര മേഖലയായ ഒടയംചാൽ ചക്കിട്ടടുക്കത്ത് വീണ്ടും പുലിയിറങ്ങി. പറമ്പിൽ കെട്ടിയിരുന്ന ആടിനെ പുലി കടിച്ചുകൊന്ന് ഭക്ഷിച്ചു. ഇതോടെ ഭീതിയിലായിരിക്കുകയാണ് നാട്ടുകാർ. ആടിനെ കടിച്ചുകൊന്ന് ഭൂരിഭാഗവും ഭക്ഷിച്ച നിലയിലായിരുന്നു. സംഭവത്തെതുടർന്ന് നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. പനത്തടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിമൽരാജ്, വിഷ്ണുകൃഷ്ണൻ, കെ.രതീ ഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് പരിശോധന നടത്തി. ആടിനെ ക ടിച്ചുകൊന്ന് ഭക്ഷിച്ചത് പുലി തന്നെയാണ് വനം വകുപ്പ് അധികൃതരുടെ വിലയിരുത്തൽ. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. മരുതോം വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശമാണിത്. കഴിഞ്ഞമാസവും ഇവിടെ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. എന്നാൽ വളർത്തുമൃഗങ്ങളെയൊന്നും ആക്രമിച്ചിരുന്നില്ല. മരുതോം വനാതിർത്തി മേഖലയായ പരപ്പ, പന്നിയെറിഞ്ഞകൊല്ലി, വീട്ടിയോടി ഭാഗത്തും ഒരുമാസം മുമ്പ് പുലിയിറങ്ങി ആടിനെ ആക്രമിച്ചിരുന്നു. കഴിഞ്ഞദിവസം പുല്ലൂർ – പെരിയ ഗ്രാമപ്പഞ്ചായ ത്തിലെ ആയമ്പാറ, പാറപ്പള്ളി തട്ടുമ്മൽ എന്നിവിടങ്ങളിലും നാട്ടുകാർ പുലിയെ കണ്ടിരുന്നു. മടിക്കൈ, വെള്ളൂട, വാഴക്കാട് ഭാഗങ്ങളിലും പുലിയുടെ സാന്നിധ്യം ആഴ്ചകൾക്ക് മുമ്പ് സ്ഥീരീകരിച്ചിരുന്നു. തുടർന്ന് അവിടങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല.
