പരാതിക്കാരി വിവാഹിതയാണെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: പരാതിക്കാരി വിവാഹിതയാണെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ ബദറുദ്ദീന്റെയാണ് നിരീക്ഷണം. ഇത്തരം കേസില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണ്. കുറ്റകൃത്യത്തിന് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ ഈ കേസില്‍ അങ്ങനെയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയായ കേസിലാണ് കോടതിയുടെ ഇടപെടൽ. ഇയാള്‍ പരാതിക്കാരിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും 9,30,000 രൂപ വാങ്ങിയെന്നുമാണ് കേസ്. പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പിന്നീടാണ് അവര്‍ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ മാതാവാണെന്നും അറിഞ്ഞതെന്നുമാണ് പ്രതിയുടെ വാദം. ഇതിന് ശേഷമാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നും ഇയാള്‍ വാദിച്ചു. തുടര്‍ന്നാണ് കോടതിയുടെ നിരീക്ഷണം. ഇവിടെ ഹര്‍ജിക്കാരനും പരാതിക്കാരിയും തമ്മിലുള്ള ലൈംഗിക ബന്ധം പരസ്പര സമ്മതത്തിലൂടെയാണെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടുമ്പോള്‍ മാത്രമേ കുറ്റകൃത്യമാകൂ. വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ ഒരു സ്ത്രീ വിവാഹമോചനം നേടാതെ വിവാഹവാഗ്ദാനത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സാഹചര്യം വ്യത്യസ്തമാക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിക്കെതിരെ അനധികൃതമായി തടങ്കലില്‍ വെയ്ക്കല്‍, ഒരേ സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page