തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു കാരണം പ്രതിയുടെ സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തില്‍ പൊലീസ്. മുത്തശ്ശിയെ കൊന്ന ശേഷം അഫാന്‍ കടങ്ങള്‍ വീട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. മാല പണയം വച്ച് കിട്ടിയ 74,000 രൂപയില്‍ 40,000 രൂപ സ്വന്തം അക്കൗണ്ടു വഴി അഫാന്‍ കടക്കാര്‍ക്കു നല്‍കി. ബാക്കി പണം ഉപയോഗിച്ചു ഭക്ഷണം വാങ്ങുകയും മദ്യപിക്കുകയുമാണു ചെയ്തത്. അനുജനെ കൊലപ്പെടുത്തിയ ശേഷം, കയ്യില്‍ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിനു സമീപം വിതറി. ജീവിതനിലവാരം ഇടിഞ്ഞതും ഒന്നിനും കയ്യില്‍ പണമില്ലാതെ വന്നതും അഫാനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് അന്വേഷണം സംഘം പറയുന്നു. മാതാവിന് 65 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് അബ്ദുല്‍ റഹീം വിദേശത്തു ബിസിനസ് നടത്തി കടബാധ്യത വരുത്തി. വഴികാണാതെ വന്നതോടെ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് കുടുംബം ചിന്തിച്ചിരുന്നു. എന്നാല്‍ മരിക്കാന്‍ ഷെമി തയ്യാറായില്ലെന്നാണ് വിവരം. മുത്തശ്ശിയാണ് ഇടയ്ക്ക് അഫാന് പണം നല്‍കി സഹായിക്കാറുള്ളത്. പണം ചോദിച്ച് ചിലര്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് അഫാന്‍ കൂടുതല്‍ അസ്വസ്ഥനായതെന്ന് പൊലീസ് പറയുന്നു.
