ആറുമാസം മുമ്പു പൊട്ടിയ വൈദ്യുതി പോസ്റ്റിന്റെ സ്‌റ്റേവയര്‍ ശരിയാക്കിയില്ല; പകരം കുലച്ചു കിടന്ന 30 കവുങ്ങുകളുടെ മണ്ട വൈദ്യുതി ജീവനക്കാര്‍ വെട്ടിനിരത്തി

കാസര്‍കോട്: കവുങ്ങിന്‍ തോട്ടത്തിനിടയിലൂടെ വലിച്ച സിംഗിള്‍ ഫേസ് വൈദ്യുതി ലൈനിന്റെ സ്റ്റേ വയര്‍ പൊട്ടിയതിന് വൈദ്യുതി അധികൃതര്‍ നന്നായി കുലച്ചു നിന്ന 30 കവുങ്ങുകളുടെ മണ്ട വെട്ടി താഴെയിട്ടു. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ഈ നടപടിയെന്നു കവുങ്ങു കര്‍ഷകനായ പുത്തിഗെ പക്കണികയിലെ ബാലസുബ്രഹ്‌മണ്യഭട്ട് ജില്ലാ കളക്ടറോടു പരാതിപ്പെട്ടു.
മക്കളെ വളര്‍ത്തുന്ന പോലെ സദാ ശ്രദ്ധിച്ചു വളര്‍ത്തിയ എട്ടുവര്‍ഷം കഴിഞ്ഞ നന്നായി കായ്ക്കുന്ന കവുങ്ങുകളാണ് വെട്ടിമറിച്ചതെന്ന് ദുഃഖിതനായ കര്‍ഷകന്‍ ജില്ലാ കളക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറഞ്ഞു.
കവുങ്ങിന്‍ തോട്ടത്തിനു നടുവിലൂടെ വലിച്ചിരുന്ന സിംഗിള്‍ഫേസ് വൈദ്യുതി പോസ്റ്റിന്റെ ഒരു സ്റ്റേ വയര്‍ ആറുമാസം മുമ്പു പൊട്ടിയിരുന്നു. ഇക്കാര്യം നിരവധി തവണ കുമ്പള വൈദ്യുതി സെക്ഷന്‍ ഓഫിസിലെത്തി ജീവനക്കാരെ അറിയിച്ചിരുന്നു. പതിവു പോലെ ഈ പരാതിയും അവര്‍ അവഗണിച്ചു. ഇതിനിടയില്‍ പോസ്റ്റ് ചായാന്‍ തുടങ്ങിയതോടെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി ജീവനക്കാരെത്തി കായ്ച്ചു കിടന്ന 30 കവുങ്ങുകള്‍ വെട്ടി നശിപ്പിച്ചതെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ നിലപാടുകളെക്കാള്‍ കാര്‍ഷിക ദ്രോഹവും ജനദ്രോഹപരവുമായി കവുങ്ങുകള്‍ വെട്ടിനശിപ്പിച്ചവരെ സര്‍ക്കാര്‍ പണി പഠിപ്പിച്ചു കൊടുക്കണമെന്നു കര്‍ഷകര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കവുങ്ങുകള്‍ വെട്ടി നശിപ്പിച്ചതു മൂലം തനിക്ക് എട്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും അതു കവുങ്ങു വെട്ടി നശിപ്പിച്ചവരില്‍ നിന്നും അതിനു നിര്‍ദ്ദേശം നല്‍കിയവരില്‍ നിന്നും ഈടാക്കിത്തരണമെന്നും കര്‍ഷകന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ കര്‍ശനവും മനുഷ്യത്വപരവുമായ നടപടി ഉടനുണ്ടാവണമെന്നു കിസാന്‍ കര്‍ഷക സേന ജില്ലാ കണ്‍വീനര്‍ ഷുക്കൂര്‍ കണാജെ അധികൃതരോടാവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അതിരൂക്ഷമായ സമരത്തിനു കര്‍ഷകര്‍ നിര്‍ബന്ധിതരാവുമെന്നു മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page