കാസര്‍കോട്: ബേഡകം, കൊളത്തൂര്‍ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ പുലിയെ കാട്ടില്‍വിട്ടു. ജില്ലയിലെ റിസര്‍വ്വ് ഫോറസ്റ്റിലാണ് പുലിയെ തുറന്നു വിട്ടത്. എന്നാല്‍ എവിടെയാണ് പുലിയെ വിട്ടയച്ചതെന്നു വ്യക്തമാക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു. നിയമപരമായ തടസങ്ങളുള്ളതിനാലാണ് വിട്ടയച്ച സ്ഥലം വ്യക്തമാക്കാന്‍ കഴിയാത്തതെന്നു അധികൃതര്‍ പറഞ്ഞു.
നിടുവോട്ടെ എം ജനാര്‍ദ്ദനന്റെ റബ്ബര്‍ തോട്ടത്തില്‍ വനംവകുപ്പ് അധികൃതര്‍ സ്ഥാപിച്ച കൂട്ടില്‍ ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് പുലി കുടുങ്ങിയത്. കൂട്ടില്‍ കെട്ടിയിരുന്ന നായയുടെ കരച്ചില്‍ കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴാണ് പുലിയെ കണ്ടത്. വിവരം ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരെ അറിയിച്ചു. ഇതിനിടയില്‍ പുലി കുടുങ്ങിയ കാര്യം കാട്ടുതീ പോലെ പടര്‍ന്നു. നൂറു കണക്കിനു പേരാണ് സ്ഥലത്തേക്ക് ഇരച്ചെത്തിയത്. വനപാലകരെത്തി പച്ച നിറത്തിലുള്ള നെറ്റ് വിരിച്ചു മറച്ചുവെങ്കിലും നാട്ടുകാര്‍ ബഹളം വച്ചു. പുലിയെ കാണണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. തുടര്‍ന്ന് വല നീക്കി പുലിയെ കാണിച്ച ശേഷം വനം വകുപ്പിന്റെ പള്ളത്തുങ്കാല്‍ ഓഫീസിലേക്ക് കൊണ്ടു പോയി. കൂട്ടില്‍ കണ്ട സമയത്ത് പുലിയുടെ കണ്ണിനു സമീപത്തു ചെറിയ പരിക്കുകള്‍ കണ്ടിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ പരിക്ക് സാരമുള്ളതല്ലെന്നു ഉറപ്പിച്ച ശേഷമാണ് വനത്തിനകത്ത് രാത്രി തന്നെ വിട്ടയച്ചതെന്നു അധികൃതര്‍ പറഞ്ഞു. അഞ്ചു വയസ്സുള്ള പെണ്‍പുലിയാണ് കൂട്ടില്‍ കുടുങ്ങിയതെന്നു അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി നാലിനു രാത്രിയില്‍ കൊളത്തൂര്‍, മടന്തക്കോട്ട് ഗുഹയില്‍ കുടുങ്ങിയ നിലയില്‍ പുലിയെ കണ്ടിരുന്നു. പുലിയെ മയക്കുവെടി വച്ച് പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. പിന്നീട് വിളക്കുമാടം, ആയംകടവ്, പെനയാല്‍, ശങ്കരംകോട് ഭാഗങ്ങളില്‍ പുലിയെ പലരും കണ്ടിരുന്നു.
അതേ സമയം കൊളത്തൂരിന്റെ സമീപ പ്രദേശങ്ങളില്‍ പുലി ഭീതി തുടരുകയാണ്. ആയംപാറയിലും അമ്പലത്തറ, മീങ്ങോത്തും വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
