തിരുവനന്തപുരം: അടിമുടി ദുരൂഹതകളും അഭ്യൂഹങ്ങളും നിലനിന്നിരുന്ന ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയെ കൊന്നത് അമ്മാവന്‍ ഹരികുമാര്‍ മാത്രമെന്ന് പൊലീസ്. കസ്റ്റഡിയിലായിരുന്ന പ്രതി ഹരികുമാര്‍ കേസില്‍ കുറ്റംസമ്മതിച്ചതായി അന്വേഷണസംഘം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
ഹരികുമാര്‍ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും അന്വേഷണസംഘം പുറത്തുവിട്ടു. ഹരികുമാറും സഹോദരിയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. കൊല നടന്ന തലേദിവസം രാത്രി വരെ ഇരുവരും ഫോണില്‍ ചാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ജനുവരി 29-ന് രാത്രി സഹോദരിയോട് തന്റെ മുറിയിലേക്കുവരാന്‍ ഹരികുമാര്‍ വാട്‌സാപ്പില്‍ സന്ദേശമയച്ചു. യുവതി മുറിയിലെത്തിയെങ്കിലും കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെപ്പോയി. പ്രകോപിതനായ ഹരികുമാര്‍ പുലര്‍ച്ചെ മാതാവ് ശൗചാലയത്തിലേക്ക് പോയ തക്കത്തില്‍ കുഞ്ഞിനെ കിണറ്റിലെറിയുകയായിരുന്നു. ജനുവരി 30-ന് രാവിലെയാണ് ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലര്‍ച്ചെ 5.15-ഓടെ കാണാതായെന്നായിരുന്നു പരാതി. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാവിലെ എട്ടുമണിയോടെ വീടിന് സമീപത്തെ കിണറ്റില്‍നിന്നും കണ്ടെത്തിയത്. ഇതിനിടെ വീട്ടിലെ മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധവും കയര്‍ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഹരികുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതിനാല്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്റുചെയ്തു.
