കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: ബിജെപി നേതാവ് ഉള്‍പ്പെടെ 5 പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തു

കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സംഘത്തില്‍ നിന്നു 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ അഞ്ചു പേരെ കൂടി പ്രതിചേര്‍ത്തു. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലറും ബിജെപി നേതാവുമായ അജയകുമാര്‍ നെല്ലിക്കാട്ട്, പെരിയയിലെ ഷെഫീഖ്, ഭാര്യ ഫാത്തിമത്ത് താഹിറ, പള്ളിക്കരയിലെ ഫൗസിയ, മകള്‍ ഫായിസ എന്നിവരെയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണം വിഭാഗ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തത്. ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം 11 ആയി. സംഘത്തില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണ്ണം പണയം വക്കാന്‍ സഹായിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇപ്പോള്‍ പുതുതായി പ്രതി ചേര്‍ക്കപ്പെട്ടവരെ മാപ്പുസാക്ഷികളാക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യത്തെ തീരുമാനം. എന്നാല്‍ ഇവരെ കൂടി പ്രതികളാക്കണമെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം.
332 പവന്‍ സ്വര്‍ണ്ണമാണ് സസ്‌പെന്‍ഷനില്‍ കഴിയവെ സംഘം സെക്രട്ടറിയായ കെ. രതീശന്‍ തട്ടിയെടുത്തത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് ഇയാള്‍. പള്ളിക്കര പഞ്ചായത്തംഗവും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായ ബേക്കല്‍ ഹദ്ദാദ് നഗറിലെ കെ. അഹമ്മദ് ബഷീര്‍, പറക്കളായി ഏഴാം മൈലിലെ അബ്ദുല്‍ ഗഫൂര്‍, നെല്ലിക്കാട്ടെ എ. അനില്‍ കുമാര്‍, പയ്യന്നൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും കണ്ണൂര്‍ സ്വദേശിയുമായ അബ്ദുല്‍ ജബ്ബാര്‍, കോഴിക്കോട്ടെ സി. നബീല്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page