കാട്ടുകുക്കെയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസ്; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍മകജെ, കാട്ടുകുക്കെയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ഛത്തീസ്ഗഡ്, നാരായണ്‍പൂര്‍ സ്വദേശി ദീപക് കുമാര്‍ സലാമി(32)നെയാണ് തമിഴ്നാട്, ഈറോഡില്‍ വച്ച് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശ പ്രകാരം സിപിഒമാരായ ഗോകുല്‍, ഹാരിഫ്, ശ്രീനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
2017 ഡിസംബര്‍ 30നാണ് കാട്ടുകുക്കെയിലെ ബാലഗോപാല കൃഷ്ണഭട്ടിന്റെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കാണപ്പെട്ടത്. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു തിരിച്ചറിഞ്ഞു. ബദിയഡുക്ക പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് കര്‍ണ്ണാടകയിലെ ഗദഗ് സ്വദേശി ദേവപ്പ അജിയുടെ മകന്‍ ശരണദാസപ്പ അജി (28) യാണെന്നു കണ്ടെത്തി. ഇയാള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ താമസക്കാരായിരുന്ന ദീപക് കുമാര്‍ സലാം, മധ്യപ്രദേശ് സ്വദേശി ഗീര്‍വാര്‍ സിംഗ് (30) എന്നിവരാണ് കൊല നടത്തിയതെന്നും കണ്ടെത്തി. ഇരുവരെയും അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ദീപക് കുമാര്‍ സലാം ഒളിവില്‍ പോയി. പലതവണ വാറന്റ് അയച്ചിട്ടും ഇയാള്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page