റംസാന്‍ വിപണി ലക്ഷ്യം: പഴവര്‍ഗ്ഗങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചു തുടങ്ങി, നേന്ത്രക്കായ വില 80 കടന്ന് റെക്കോഡിലേക്ക്

കാസര്‍കോട്: റംസാന്‍ വിപണി മുന്നില്‍ക്കണ്ട് പഴവര്‍ഗങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചു തുടങ്ങിയതായി ആക്ഷേപം.
നേന്ത്രക്കായക്ക് പൊതുവിപണിയില്‍ 80 മുതല്‍ 85 രൂപ വരെയാണ് ഇന്നത്തെ വില. നഗര-ഗ്രാമ പ്രദേശങ്ങളിലൊക്കെ പഴവര്‍ഗങ്ങള്‍ക്ക് വില കയറ്റത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. അടുത്തമാസം തുടങ്ങാനിരിക്കുന്ന റംസാന്‍ വിപണി മുന്നില്‍ കണ്ടുകൊണ്ടാണ് ഇതെന്ന് സംസാരമുണ്ട്.
പഴവര്‍ഗ്ഗ മൊത്ത പൊതുവിപണിയില്‍ ഇന്നലെ 60 മുതല്‍ 70 രൂപ വരെ ആയിരുന്നു നേന്ത്രപ്പഴത്തിന്റെ വില. കദളിപ്പഴത്തിനും വില 70ല്‍ എത്തി നില്‍ക്കുന്നുണ്ട്. മൈസൂര്‍ പഴത്തിന് 60രൂപ വില ഈടാക്കുന്നു.
നേന്ത്രക്കായയ്ക്ക് റെക്കോഡ് വില വര്‍ധനവ് ആദ്യമായാണെന്ന് പഴം-പച്ചക്കറി വ്യാപാരികള്‍ പറയുന്നു. 2023 ഇതേ കാലയളവില്‍ നേന്ത്രക്കായക്ക് 70 വരെ വിലയെത്തിയിരുന്നു. 2024 ഓണവിപണിയില്‍ പരമാവധി വില 65 രൂപയായിരുന്നു.
തമിഴ്‌നാട്ടിലെ ഫില്‍ജാന്‍ ചുഴലി കാറ്റിനെ തുടര്‍ന്നുള്ള കൃഷിനാശത്തില്‍ നിന്ന് കര്‍ഷകര്‍ ഇതുവരെ മുക്തരായിട്ടില്ല. കൃഷിയേറെയും ബാധിച്ചത് വാഴ കര്‍ഷകരെ ആയിരുന്നു. ഇതുതന്നെയാണ് വില ഉയരാനുള്ള കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
കേരളത്തിലേക്ക് പ്രധാനമായും നേന്ത്രക്കായ എത്തുന്നത് തമിഴ്‌നാട്ടിലെ തേനി, കൃഷ്ണഗിരി, നീലഗിരി, കോയമ്പത്തൂര്‍, ഈറോഡ്, പൊള്ളാച്ചി ജില്ലകളില്‍ നിന്നാണ്. നേന്ത്രക്കായയുടെ വിലവര്‍ധനവോടെ ചിപ്‌സ് ഉള്‍പ്പെടെയുള്ള അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും വില ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. നേന്ത്രക്കായ വില വര്‍ദ്ധനവ് ചിപ്‌സ് ഉല്‍പാദകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇന്ന് ആപ്പിളിന് 140 മുതല്‍ 300 രൂപ വരെ വിലയുണ്ട്. പച്ച മുന്തിരി 100, കറുത്ത ജ്യൂസ് മുന്തിരി 100. വിത്തില്ലാത്ത കറുത്ത മുന്തിരി 200. മുസംബി നല്ലയിനം 100, മുസംബി ചെറുത് 70. അനാര്‍ 280-300, പേരക്ക 120. പപ്പായ 50. ഓറഞ്ചിനു മാത്രമാണ് വിലക്കുറവുള്ളത് കിലോയ്ക്ക് 40 രൂപ മുതല്‍ 80വരെ. റംസാന്‍ മാസം ഏറ്റവും കൂടുതല്‍ ചെലവ് പ്രതീക്ഷിക്കുന്ന തണ്ണിമത്തന് നിലവില്‍ കിലോയ്ക്ക് 25 മുതല്‍ 35 രൂപ വരെയാണ് വില. റാഗ്. 180-280, മാമ്പഴം 200 -240, ലിച്ചി 400.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page

Light
Dark