മഞ്ചേശ്വരത്ത് വികസന സന്ദേശം അസലാവുന്നു; പക്ഷെ നടു അനക്കാന്‍ വയ്യാതായെന്നു ഗുണഭോക്താക്കള്‍

മഞ്ചേശ്വരം: വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കുതിച്ചുയരുമ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ഗുണഭോക്താക്കളാകേണ്ട മുതിര്‍ന്ന പൗരന്മാര്‍ നടു അനക്കാന്‍ കഴിയാതെ വിഷമിക്കുന്നു.
എല്ലായിടത്തും എല്ലാവര്‍ക്കും തൊട്ടടുത്തു വികസനമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കാസര്‍കോടു താലൂക്കു വിഭജിച്ചു മഞ്ചേശ്വരം താലൂക്ക് വര്‍ഷങ്ങള്‍ക്കു മുമ്പു രൂപീകരിച്ചത്. ഇതിനു വേഗത പകരുന്നതിന് താലൂക്ക് ആസ്ഥാനം ഉപ്പള ബസ് സ്റ്റാന്റിനടുത്തെ വാടക കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സ്ഥാപിച്ചു. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വികസനത്തിന്റെ ഗുണം ലഭ്യമാക്കാന്‍ ജീവനക്കാരെയും മറ്റ് അടിസ്ഥാന സംവിധാനങ്ങളുമേര്‍പ്പെടുത്തി. എന്നാല്‍ താലൂക്ക് ഓഫീസ് പൂര്‍ണ്ണ സജ്ജമായി നിലവില്‍ വന്നെങ്കിലും ജീവനക്കാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയായി തുടരുകയാണെന്നു മഞ്ചേശ്വരം താലൂക്ക് നിവാസികള്‍ പരിതപിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി വൃദ്ധരും സ്ത്രീകളും ഒക്കെ താലൂക്ക് ഓഫീസ് കയറിയിറങ്ങുകയാണത്രെ. മുകള്‍ നിലയിലേക്കുള്ള പടികള്‍ കയറിയിറങ്ങി കയറിയിറങ്ങി മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും മറ്റും മടുത്തു. ജീവല്‍ പ്രധാനമായ പ്രശ്‌നങ്ങള്‍ നിയമപരമായി പരിഹരിക്കാന്‍ കൂടുതല്‍ കാലതാമസവും നിരന്തരം പടിചവിട്ടലും വേണമെന്ന് താലൂക്കോഫീസ് നിലവില്‍ വന്നതോടെയാണ് ബോധ്യമായതെന്നു നിസ്സഹായരായ നാട്ടുകാര്‍ പരിതപിക്കുന്നു.
ആവശ്യങ്ങള്‍ മരണം വരെ അത്തരത്തില്‍ത്തന്നെ ഇരിക്കട്ടെയെന്നും അടിയന്തരാവശ്യങ്ങള്‍ക്കു പരിഹാരമുണ്ടായില്ലെങ്കിലും പതിവായി ചവിട്ടുപടികള്‍ ഇഴഞ്ഞുകയറാന്‍ ഇനിയും ആവുന്നില്ലെന്നും ഇത്തരക്കാര്‍ പറയുന്നു.
മഞ്ചേശ്വരം താലൂക്ക് അനുവദിച്ചപ്പോള്‍ തന്നെ അതിനു സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലവും കണ്ടെത്തിയിരുന്നു. പക്ഷെ പണം അനുവദിച്ചില്ല. ഇപ്പോഴത്തെ ബജറ്റില്‍ അതിനെക്കുറിച്ചു മിണ്ടിയിട്ടില്ലെന്നു നിസ്സഹായരായ പാവപ്പെട്ട ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മഞ്ചേശ്വരം താലൂക്ക് അനുവദിച്ചതിനൊപ്പം അനുവദിച്ച വെള്ളരിക്കുണ്ടു താലൂക്കിന് ഇടതു സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു സജ്ജീകരിച്ചു. അതിനു ജനപ്രതിനിധിയും രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും കൈകോര്‍ത്തു നില്‍ക്കുകയും ചെയ്തു. എന്നാല്‍ മഞ്ചേശ്വരത്തു ആളുകള്‍ തന്‍ കാര്യം നോക്കിയിരിക്കുകയാണെന്നു ജനങ്ങള്‍ സഹതപിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page