തെലങ്കാനയില്‍ ദുരഭിമാനക്കൊല; യുവാവിനെ കൊലപ്പെടുത്തി കനാലിന്റെ തീരത്ത് ഉപേക്ഷിച്ചു, പ്രതികള്‍ ഒളിവില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ഭാര്യ വീട്ടുകാര്‍ ദളിത് യുവാവിനെ കൊലപ്പെടുത്തി മുസി നദി കനാലില്‍ മൃതദേഹം തള്ളി. മാമില്ലഗദ്ദ സ്വദേശിയായ വഡ്കൊണ്ട കൃഷ്ണ(32) ആണ് കൊല്ലപ്പെട്ടത്. നമ്പര്‍ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തിന് സമീപത്തു കിടക്കുന്ന നിലയിലാണ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മുഖം പാറക്കല്ലുകള്‍ ഉപയോഗിച്ച് അടിച്ചു തകര്‍ത്ത നിലയിലായിരുന്നു.
ദുരഭിമാനക്കൊലയാണെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൃഷ്ണയുടെ ഭാര്യ കോട്ല ഭാര്‍ഗവിയുടെ പിതാവ് കോട്ല സെയ്ദുലു, സഹോദരങ്ങളായ കോട്ല നവീന്‍, കോട്ല വംശി, സുഹൃത്ത് ബൈരു മഹേഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒളിവില്‍പോയ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ പിള്ളാമരിക്ക് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ആറുമാസം മുമ്പായിരുന്നു കൃഷ്ണയുടെ വിവാഹം. ജാതി മാറി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളില്‍നിന്ന് എതിര്‍പ്പും ഭീഷണിയും ഉണ്ടായിരുന്നതായി കൃഷ്ണയുടെ പിതാവ് ഡേവിസും ഭാര്യ ഭാര്‍ഗവിയും പറയുന്നു. ഭാര്‍ഗവി ഗൗഡ് (ഒബിസി) വിഭാഗത്തില്‍ നിന്നുള്ള യുവതിയായിരുന്നു. വിവാഹത്തിന് വലിയ എതിര്‍പ്പാണ് യുവതിയുടെ വീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്.
നവീന്റെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഭാര്‍ഗവിയുമായുള്ള കൃഷ്ണയുടെ വിവാഹം. കൃഷ്ണയ്ക്കെതിരെ സൂര്യപേട്ട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് വധശ്രമക്കേസുകളും നവീനെതിരെ സമാനമായ നാല് കേസുകളുമുണ്ട്. കൊലപാതകത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page